അമേരിക്കയിലെ മിനസോട്ടയിലെ ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ പ്രതിയായ പോലീസുകാരന് കോടതി ജാമ്യം അനുവദിച്ചു. ഡെറിക് ചോവന്‍ എന്ന പോലീസുകാരന് ഒരു മില്യൺ ഡോളര്‍ ബോണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്‌ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്‌ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. മിനിയാപൊളിസിലെ തെരുവുകള്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്‌ധമായി.
കഴിഞ്ഞ മെയ്മാസം മുതല്‍ മിനസോട്ടയിലെ ഓക്ക് പാർക്ക് ഹൈറ്റ്സിലെ അതീവ സുരക്ഷാ സംവിധാനമുള്ള ജയിലിലാണ് വെളുത്ത വര്‍ഗ്ഗക്കാരനായ പ്രതി ഡെറിക് ചോവനെ താമസിപ്പിച്ചിരുന്നത്. 'കോടതി വിധി വേദനാജനകമാണെന്നും, ഫ്ലോയ്‌ഡിന് നീതി ലഭിക്കാന്‍ ഇനും ഏറെ ദൂരം പൊകെണ്ടതുണ്ടെന്നും' ഫ്ലോയ്ഡിന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ പറഞ്ഞു.