കേരളത്തിൽ കോൺഗ്രസ് ബിജെപി സഖ്യം രൂപപ്പെട്ടുവെന്ന് ഡിവൈഎഫ്ഐ. ചാനൽ ചർച്ചകളിൽ ഇരു പാർട്ടികളും സഖ്യകക്ഷികളെ പോലെയാണ് പെരുമാറുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. തൃശ്ശൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ ആർഎസ്എസിനെ ന്യായീകരിച്ച് രംഗത്ത് വന്നത് കോൺഗ്രസ് നേതാക്കളാണെന്ന് റഹീം ആരോപിച്ചു. കൊലപാതകക്കേസിൽ പ്രതികളാകുന്നവർക്ക് നിയമ സഹായ നൽകുന്നതിലും കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. കോൺഗ്രസുകാർ പ്രതികളായ വെഞ്ഞാറമൂടെ കൊലക്കേസിൽ കേന്ദ്രസർക്കാർ പ്ലീഡറായി പ്രവർത്തിക്കുന്ന അഭിഭാഷകനാണ് പ്രതികൾക്ക് വേണ്ടി വക്കാലത്തെടുത്തിരിക്കുന്നത്. ഇത്തരം നടപടികൾ യാദൃച്ഛികമല്ല. അക്രമരാഷ്ട്രീയത്തിനെതിരം കോൺഗ്രസ് നിലപാട് എടുത്തത് ഇടതുപക്ഷ വേട്ടക്കായിരുന്നെന്ന് ഇപ്പോൾ തെളിയുകയാണ്. തൃശൂർ കൊലപാതകം സംബന്ധിച്ച വാർത്തകൾ മാതൃഭൂമിയും മനോരമയും പൂർണമായും തമസ്കരിച്ചു. ഈ വിഷയം ചർച്ചക്കെടുത്ത ദൃശ്യമാധ്യമങ്ങളെ അഭിനന്ദിക്കുന്നു. ആർഎസ്എസുകാർ കൊല്ലപ്പെട്ടപ്പോൾ സത്യാഗ്രഹം ഇരുന്ന രമേശ് ചെന്നിത്തലയും കെ സുധാകരനും തൃശൂർ കൊലപാതകത്തെ കുറിച്ച് വായ തുറക്കണം. അത്രയും ചെയ്തില്ലെങ്കിലും ചാനൽ ചർച്ചയിൽ വന്നിരുന്ന ആർഎസിഎസിനെ ന്യായികീരിക്കരുതെന്ന് ചെന്നിത്തല കോൺഗ്രസുകാരെ ഉപദേശിക്കണമെന്നും എഎ റഹീം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദേശ ഉച്ചകോടിയിൽ പിആർ ഏജൻസി പ്രതിനിധിയായി സ്മിത മേനോനെ പങ്കെടുപ്പിച്ച വിദേശകാര്യ സഹമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്നും റഹീം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുരളീധരന്റെ വിശദീകരണം പച്ചക്കള്ളമാണ്. വിദേശത്തെ സമ്മേളനത്തിൽ പങ്കെടുക്കൻ സ്മിത മേനോൽ എവിടെയാണ് അപേക്ഷ നൽകിയത്. ഒരു വ്യക്തിക്ക് സ്വന്തം നിലയിൽ വിസയെടുത്ത് വിദേശത്ത് പോയി പത്രപ്രവർത്തനം നടത്താനാവില്ല. ഇതിനി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇത്തരം സമ്മേളനത്തിൽ കേന്ദ്ര സർക്കാറിന്റെ അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക് മാത്രമെ പങ്കെടുക്കാനാവൂ. ഇപ്പോൾ മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗുരുതരമായ നിയമലംഘനത്തിനാണ് വി മുരളീധരൻ കൂട്ടുനിന്നിരിക്കുന്നത്. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിരുന്നിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ പുറത്തുവിടണം ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ച കോൺഗ്രസ് ഇപ്പോൾ ബിജെപിയുടെ സഖ്യകക്ഷിയായി മാറി. ഇത് കൊണ്ടാണ് വി മുരളീധരനെതിരെ വിമർശനം ഉന്നയിക്കാൻ കോൺഗ്രസ് തയ്യാറാവാത്തതെന്നും ഡിവൈഎഫ് ഐ ആരോപിച്ചു.