ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി പുറപ്പെട്ടു. നാൽപതോളം എംപിമാരും രാഹുലിനെ അനുഗമിക്കുന്നുണ്ട്. രണ്ട് ബസുകളിലായാണ് യുപിയിലേക്ക് രാഹുലും സംഘവും തിരിച്ചത്. അതേസമയം രാഹുലിനെ യുപി പൊലീസ് സംസ്ഥാന അതിർത്തിയിൽ തടയും. ഡൽഹി-യുപി അതിർത്തിയിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.കോൺഗ്രസ് പ്രവർത്തകരും അതിർത്തിയിൽ എത്തിയിട്ടുണ്ട്. ഹത്രാസിലേക്ക് പോകുന്നതിൽ നിന്ന് തന്നെ ആർക്കും തടയാനാകില്ലെന്ന് രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു. യുപിസിസി അധ്യക്ഷനെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പോകാൻ ശ്രമിച്ച രാഹുലിനെയും പ്രിയങ്കയെയും അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന നടന്ന സംഘർഷത്തിൽ രാഹുലിനെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്തു. പൊലീസിന്റെ കയ്യേറ്റത്തിൽ രാഹുൽ താഴെ വീണു.
ഹത്രസിൽ മാധ്യമങ്ങൾക്ക് ഏർപ്പടുത്തിയ വിലക്ക് ഉത്തർപ്രദേശ് സർക്കാർ നീക്കിയെങ്കിലും രാഷ്ട്രീയ നേതാക്കളെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
പെൺകുട്ടിയുടെ വീട്ടുകാരെയും കേസ് അന്വേഷിച്ച പൊലീസുകാരെയും നുണപരിശോധനക്ക് വിധേയരാക്കാനുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.