ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയോടെയാണ് ലോകം ഉറ്റു നോക്കുന്നത്. ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൈനയില്‍ മരണസംഖ്യ കുറയുന്ന ലക്ഷണമില്ല. ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നാല്‍ പിന്നീടെന്ത് സംഭവിക്കുമെന്ന് ഊഹിക്കാന്‍ പോലും സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2400 ആയി. 79,000-ത്തിലധികം പേര്‍ക്ക് രോഗം പിടിപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിലും ലബനോനിലും രോഗം സ്ഥിരീകരിച്ചതോടെ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 30 ആയി. ദക്ഷിണ കൊറിയയില്‍ 433 പേര്‍ക്കും, ഇറ്റലിയില്‍ 79 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളിലുമായി 4 പേരാണ് മരണപ്പെട്ടത്. ഇറാനില്‍ ഇതുവരെ 28 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണ സംഖ്യയുടെ കാര്യത്തില്‍ വ്യക്തതയില്ല. രോഗം പടരാതിരിക്കാന്‍ ഇറാഖും കുവൈത്തും ഇറാനിലേക്കുള്ള എല്ലാ യാത്രമാര്‍ഗങ്ങളും അടച്ചു. യുഎഇയിലും രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം പതിമൂന്നായി.
നേപ്പാള്‍, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ തിങ്കളാഴ്ച്ച മുതല്‍ വിമാനത്താവളങ്ങളില്‍ സ്ക്രീനിങ്ങിന് വിധേയരാകണം എന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. സിംഗപ്പൂരിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും മന്ത്രാലയം നിര്‍ദേശിക്കുന്നു. ചൈനയിലെ കൊറോണ വൈറസ് ബാധിത മേഖലകളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള വിമാനത്തിന് ചൈന അനുമതി വൈകിക്കുന്നതായാണ് വിവരം.
വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ഹുബെ പ്രവിശ്യയില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നതും മരണ സംഖ്യയും ഉയരുകതന്നെയാണ്. ചൈനയില്‍ മൊത്തത്തില്‍ മരണ സംഖ്യ കുറയുന്നുമുണ്ട്.