കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ ആസ്തി ബാധ്യത റിപ്പോർട്ട് മുസ്ലീം ലീഗ് നേതൃത്വത്തിന് കൈമാറി. കാസർകോട് ജില്ലാ ട്രഷറർ കല്ലട്രി മായിൻ ഹാജിയാണ് റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ആസ്തി ബാധ്യത റിപ്പോർട്ട് കല്ലട്ര മായിൻ ഹാജി തയ്യാറാക്കിയത്. കഴിഞ്ഞ മാസം 10 ന് പാണക്കാട് ചേർന്ന ലീഗ് നേതൃയോഗമാണ് കല്ലട്ര മായിൻ ഹാജിയെ ഇതിനായി ചുമതലപ്പെടുത്തിയത്. റിപ്പോർ്ട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളാണ് എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്യ നിക്ഷേപത്തട്ടിപ്പിൽ പരാതി വ്യാപകമായതോടെയാണ് വിഷയത്തിൽ ലീഗ് നേതൃത്വം ഇടപെട്ടത്. അതേ സമയം അനധികൃതമാ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കമറുദ്ദീനെ ചോദ്യം ചെയ്യും.
ഫാഷൻഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിൽ പണം ഉടൻ തിരിച്ചുനൽകാൻ എംസി കമറുദ്ദീൻ എംഎൽഎക്ക് മുസ്ലീം ലീഗിന്റെ നിർദ്ദേശം നൽകിയിരുന്നു. നിക്ഷേപം ആറ് മാസത്തിനകം തിരിച്ച് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് കാസർകോടെ ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ അറിയിച്ചതാണിത്. ആസ്തി ബാധ്യതാ കണക്കുകൾ പാർട്ടിക്ക് കൈമാറണം. പണം തിരികെ നൽകാനുള്ള ഉത്തരവാദിത്വം കമറുദ്ദീൻ തന്നെ ഏറ്റെടുക്കണമെന്നും, പാർട്ടിക്ക് ഇതിൽ ഉത്തരവാദിത്വമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടി നേതാവ് ഉൾപ്പെട്ട വിഷയമായതിനാൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നിക്ഷേപം സ്വീകരിച്ച കമറുദ്ദീൻ ചെയർമാനായ കമ്പനിയുടെ ഉടമകൾ എല്ലാവരും തന്നെ ലീഗുകാരാണ്. 800 ഓളം പേരാണ് കമ്പനിയിൽ പണവും സ്വർണവും നിക്ഷേപിച്ചത്. ഏകദേശം 150 കോടി രൂപയാണ് നിക്ഷേപമായി ഫാഷൻ ഗോൾഡ് സ്വീകരിച്ചത്.
തെരെഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ വിവാദം കൂടുതൽ കൊഴുപ്പിക്കരുതെന്നാണ് നേതാക്കളുടെ നിലപാട്. പ്രശ്നം രമ്യമായി ഒത്തുതീർക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.