ഐ.പി.എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 49 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഈ സീസണിലെ ആദ്യ ജയം കുറിച്ചു. മുംബൈ ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത്. എന്നാൽ, പതിഞ്ഞ തുടക്കമായിരുന്നു കൊൽക്കത്തയുടേത്. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (7), സുനിൽ നരെയ്ൻ (9) എന്നിവരെ നൈറ്റ് റൈഡേഴ്സിന് നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ദിനേഷ് കാർത്തിക് - നിതിഷ് റാണ സഖ്യത്തിനും ആവശ്യമായ റൺറേറ്റിൽ സ്കോർ ഉയർത്താൻ സാധിച്ചില്ല.
അതിനിടെ, ഐപിഎല്ലിൽ 200 സിക്സുകളെന്ന നേട്ടം അബുദാബിയിൽ രോഹിത് ശർമ പിന്നിട്ടു. ഐപിഎല്ലിൽ ഒരു ടീമിനെതിരെ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിതിന്റെ പേരിലായി. കൊൽക്കത്തയ്ക്കെതിരെ 904 റൺസാണ് രോഹിത് ഇതുവരെ നേടിയത്. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. രോഹിത് ശര്‍മയുടെ അർധസെഞ്ച്വറി വീര്യത്തിലാണ് മുംബൈ ഈ ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കിയത്.