കൊവിഡ് വ്യാപനത്തെ തുടർന് കൊച്ചി ലുലുമാൾ അടച്ചു. ലുലു മാൾ ഉൾപ്പെടുന്ന ഇടപ്പള്ളി -കളമശ്ശേരി പ്രദേശം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രദേശം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം ലുലുമാൾ അടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാൾ പ്രവർത്തനം നിർത്തിവെക്കുകയാണെന്ന് ലുലു അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ 406 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പത്തുവർഷം മുന്‍പ് ഉദ്ഘാടനം ചെയ്ത ലുലുമാളിൽ ദിവസവും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മാളിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ആളുകളെ കടത്തിവിട്ടിരുന്നത്. എന്നാൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൂർണമായും അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം മാൾ തുറക്കുമെന്നാണ് കരുതുന്നത്.