എന്‍.ഐ.എ കേസ് എടുത്താലും കെ.ടി. ജലീല്‍ രാജി വക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. എല്ലാം സുതാര്യമാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജലീല്‍ രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയ രാഘവനും പ്രതികരിച്ചു. രാവിലെ ഒന്‍പതു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ജലീലിനോട് എന്‍.ഐ.എ പറഞ്ഞിരുന്നത്. പക്ഷെ, പുലര്‍ച്ചെതന്നെ അദ്ദേഹം എന്‍.ഐ.എ ഓഫീസില്‍ എത്തുകയായിരുന്നു.
അതേസമയം, മന്ത്രിയെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ കൊച്ചിയിൽ എൻഐഎ ഓഫീസിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓഫീസിലേക്ക് പോകുന്ന റോഡും ഇടവഴികളും പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ഉണ്ടാകുമെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്.
സംസ്ഥാന ചരിത്രത്തിൽ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.