നരേന്ദ്ര മോദിയും അമിത് ഷായും വിചാരിച്ചാൽ എല്ലായ്പ്പോഴും നിയമസഭാ തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ കഴിയില്ലെന്ന് ആർഎസ്എസ്. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തു കൊണ്ട് മുഖപത്രമായ ‘ദ് ഓർഗനൈസറി’ൽ എഴുതിയ ഒരു ലേഖനത്തിലാണ് ആർഎസ്എസിന്റെ വിലയിരുത്തൽ. ഡൽഹി മോദിയേയും അമിത് ഷായേയും ഇറക്കി അവരെക്കൊണ്ട് സാധമാകുന്നതെല്ലാം ചെയ്തിട്ടും ബിജെപി ദയനീയമായി പരാജയപ്പെട്ടിരുന്നു. 70ൽ 62 സീറ്റിലും ആം ആദ്മി പാർട്ടിയാണ് വിജയിച്ചത്.
2015-ന് ശേഷം സംഘടനയെ താഴേത്തട്ടിൽ നിന്നു പുനരുജ്ജീവിപ്പിക്കുന്നതിൽ ഷാ-യുടെ നേതൃത്വത്തിൽ ആയിരുന്ന ബിജെപി പരാജയപ്പെട്ടു, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തിൽ പയറ്റിയ തന്ത്രങ്ങളെല്ലാം പാളി തുടങ്ങിയ രണ്ട് കാരണങ്ങളാണ് പ്രധാനമായും തിരഞ്ഞെടുപ്പ് പരാജയത്തിനു വഴിവെച്ചതെന്ന് ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നു. "സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ, അവരുടെ ഇച്ഛയ്ക്കനുസരിച്ചു പ്രവർത്തിക്കുന്ന സംഘടനയായി പുനർനിർമിക്കുക മാത്രമാണ് ബിജെപിക്കു മുന്നിലുള്ള ഏക വഴിയെന്നാണ് ഈ തിരഞ്ഞെടുപ്പ് തരുന്ന സന്ദേശം" എന്നാണ് ലേഖനത്തിൽ പറയുന്നത്.
മോദിയും അമിത് ഷായും മുന്നിൽ നിന്ന് നയിക്കുകയും, യോഗി ആദിത്യ നാഥിനെപോലുള്ള സംസ്ഥാന നേതാക്കളെ പരമാവധി കയറൂരി വിട്ടും പരമാവധി 'ഹിന്ദുത്വ' കാർഡിറക്കി കളിച്ചുവെങ്കിലും ഡൽഹിയിലെ ജനങ്ങൾ അതൊന്നും മുഖവിലക്കെടുത്തില്ല. യഥാർത്ഥ വികസന നേട്ടങ്ങൾ മാത്രം സംസാരിച്ച ആം ആദ്മിയെ മൂന്നാം തവണയും ജനങ്ങൾ തോളിലേറ്റി. അത് മോദിക്കും അമിത് ഷാക്കും പാർട്ടിക്കകത്ത് ഉണ്ടാക്കുന്ന സമ്മർദങ്ങൾ ചെറുതല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.