കെ.ടി. ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ ചിലര്‍ക്ക് അദ്ദേഹത്തോട് തീരാപകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകാലത്തും ആ പക വിട്ടുമാറുന്നില്ല. ബിജെപിക്കും മുസ്ലിം ലീഗിനും ഒരേ രീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്നകഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജലീലിനോട് നേരത്തെ വിരോധമുള്ളവരും ഇപ്പോള്‍ സമരസപ്പെടാന്‍ ബുദ്ധിമുട്ടുള്ളവരുമുണ്ട്. അതിന്റെ ഭാഗമായി ജലീലിനെ തേജോവധം ചെയ്യാനാണ് ശ്രമം. അപവാദം പ്രചരിപ്പിച്ച് നാട്ടില്‍ പ്രശ്നമുണ്ടാക്കാനാണ് ശ്രമം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്നത് വലിയൊരു പ്രശ്നമല്ല. ഇത്തരം ചോദ്യം ചെയ്യലുകള്‍ കേരളത്തില്‍ ആദ്യത്തേതുമല്ല. ആക്ഷേപം വരുമ്പോള്‍ ഏത് ഏജന്‍സിയും പരിശോധന നടത്തും. പരിശോധനയ്ക്ക് അടിസ്ഥാനമായ കാരണമെന്താണെന്ന് നോക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. 'അയാള്‍ക്ക് ഒരു ദിവസം രാത്രി എന്തൊക്കയോ തോന്നുന്നു, അതൊക്കെ വിളിച്ചുപറയുന്നു, പ്രത്യേക മാനസകാവസ്ഥയാണത്. അതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനോട് ഇനിയും പറയാനുണ്ട്, അത് പത്രസമ്മേളനത്തിലൂടെ പറയാനില്ല. സുരേന്ദ്രനല്ല പിണറായി വിജയന്‍. അതോര്‍ക്കണം'- എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.