മുഗള്‍ സാമ്രാജ്യത്വ ചരിത്രം വ്യക്തമാക്കാൻ ആഗ്രയില്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തിന് ഛത്രപതി ശിവജി മ്യൂസിയമെന്ന് പേര് നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളന്മാർ എങ്ങനെയാണു നമ്മുടെ നായകന്മാരാകുന്നത് എന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രി പേര് മാറ്റിയത്.
2015ലെ സമാജ്വാദി സർക്കാരാണ് മ്യൂസിയം നിർമ്മിക്കാൻ അനുമതി നൽകിയത്. താജ്മഹലിന് സമീപത്ത് മുഗള്‍ കാലത്തെ സംസ്‌കാരം, കല, ചിത്രരചന, ആഹാര രീതികള്‍, വസ്ത്രധാരണം, ആയുധങ്ങള്‍ എന്നിവ ഉൾപ്പെടുത്തിയാണ് മ്യൂസിയം നിർമ്മിക്കുന്നത്. ഇതിനാണ് യോഗി മറാത്ത മഹാരാജാവ് ഛത്രപതി ശിവജിയുടെ പേര് നൽകിയത്. തിങ്കളാഴ്ച, ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണത്തിനിടെ യോഗി ആദിത്യനാഥ് നിരവധി പുനർനാമകരണങ്ങളാണ് നടപ്പാക്കിയത്. അലഹബാദിനെ പ്രയാഗ്രാജെന്ന് നാമകരണം ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.