ഇടത് മുന്നണിയിലേക്ക് പോകാനുള്ള നീക്കങ്ങള്‍ സജീവമാക്കി ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം. അതിനിടെ നിയമസഭയിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം എം. എല്‍.എമാര്‍ക്കെതിരെ ബുധനാഴ്ച ജോസ് വിഭാഗം സ്പീക്കര്‍ക്ക് പരാതി നല്‍കും. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നതില്‍ ജോസഫ് വിഭാഗം കൂടുതല്‍ നിയമോപദേശം തേടും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നൽകാനുള്ള തീരുമാനത്തിൽ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു. ജോസ് കെ മാണി എൽഡിഎഫിലേക്കാണങ്കിൽ രാജ്യസഭ സീറ്റ് രാജിവയ്ക്കുന്ന കാര്യത്തിലടക്കം യു.ഡി.എഫ് നിലപാട് കടുപ്പിക്കും.
മുന്നണിയിലേക്ക് തിരിച്ചുവരണമെങ്കില്‍ ജോസ്.കെ മാണി യു.ഡി.എഫ് നിലപാട് അംഗീകരിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു. നിയമസഭയിലടക്കം അർഹമായ സീറ്റ് കിട്ടാനിടയില്ലാത്തതിനാൽ ജോസ് കെ മാണി എൽ ഡി എഫിലേക്ക് പോകില്ലെന്നായിരുന്നു യു ഡി എഫിന്റ ഇതു വരെയുള്ള വിലയിരുത്തൽ.