തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് മാലിന്യ സംസ്കരണപദ്ധതി. കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ടിലൂടെ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത് 2100 കോടി രൂപയാണ്. ഇതില്‍ 630 കോടി രൂപമാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്. ബാക്കി 1470 രൂപയും ലഭ്യമാക്കുന്നത് ലോക ബാങ്ക് ആണ്. പ്രത്യേക പദ്ധതിക്കായി നൽകുന്ന വായ്പയായതിനാൽ ലോകബാങ്ക് പൊതുവായ നിബന്ധനകളൊന്നും വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ശാക്തീകരണവും സാങ്കേതിക പിന്തുണയുമാണ് ആദ്യത്തേത്. പ്രാദേശിക പശ്ചാത്തല സൗകര്യങ്ങൾ, സാനിറ്റേഷൻ രംഗത്ത് അധിക വിഭവങ്ങൾ ലഭ്യമാക്കുക എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഏകോപനവും പ്രകൃതി സൗഹൃദമായ പുനഃചംക്രമണവും പദ്ധതിയുടെ ലക്ഷ്യമാണ്. പ്രദേശവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹാരമുണ്ടാക്കാനും പ്രത്യേക സംവിധാനമുണ്ടാകും. പദ്ധതി കാലാവധി ആറുവർഷമാണ്. ഒന്നും രണ്ടും ഘടകങ്ങൾക്ക് ശുചിത്വ മിഷനും മൂന്നാമത്തേതിന് നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് നടത്തിപ്പ് മേൽനോട്ടം. 93
നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും 183 ഗ്രാമപഞ്ചായത്തുകൾക്കും ഈ പ്രോജക്ടിന്റെ ഗുണം ലഭിക്കും. പ്രോജക്ടിന്റെ ഭാഗമായി പ്രാരംഭ പഠനം നടത്താനും വിശദമായ പ്രോജക്ടുകൾ നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സർക്കാരിന്റേയും ലോകബാങ്കിന്റേയും മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താനും സർക്കാരിനെ സഹായിക്കാൻ കൺസൾട്ടന്റുകൾ ഉണ്ടാകും. ഗ്ലോബൽ ബിഡ്ഡിങിലൂടെയാണ് കൺസൾട്ടൻറുകളെ ഇതിനായി തിരഞ്ഞെടുക്കുക.