'കുറച്ച് സർക്കാർ വക, പരമാവധി സ്വകാര്യവൽക്കരണം’ എന്നതാണ് മോദി സര്‍ക്കാറിന്‍റെ നയമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ധനകാര്യ വിഭാഗത്തിന്റെ അനുമതിയില്ലാതെ പുതിയ പദവികൾ സൃഷ്ടിക്കരുതെന്നുള്ള മോദി സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ മറയാക്കി സർക്കാർ ഓഫിസുകളിൽ സ്ഥിരനിയമനം നിർത്തലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു.
കോവിഡ് കാലത്തെ അടച്ചിടലിനെത്തുടർന്ന് രാജ്യത്തിന്റെ ജി.ഡി.പി. മൈനസ് 23.9 ശതമാനമായ വിവരം പുറത്തുവന്ന ഉടനെയും കടുത്ത വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. യുവാക്കളുടെ ഭാവി കവർന്നെടുക്കാനും ഉറ്റ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് മോദിയുടെ ശ്രമമെന്നും രാഹുൽ പറയുന്നു.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയായാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം നാശത്തിലേയ്ക്ക് നീങ്ങിത്തുടങ്ങിയത്. പിന്നീട് സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കിയതെല്ലാം തെറ്റായ നയങ്ങളായിരുന്നെന്നും രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.