ലഡാക്കിലെ അതിർത്തി പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ചക്ക് അവസരം വേണമെന്ന് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യയുള്‍പ്പടെ എട്ട് രാജ്യങ്ങളാണ് എസ് സി ഒയില്‍ ഉളളത്.
പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ ചുഷുൽ മേഖലയടക്കം ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
അതേസമയം, കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കരസേനാ മേധാവി എം എം നരവനെ ലേയിൽ എത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിൽ മേഖലയിലെ സാഹചര്യം വിലയിരുത്തും. സ്ഥിതിഗതികൾ ഉന്നത കമാൻഡർമാർ വിശദീകരിക്കും.
എസ്‌സിഒ അംഗങ്ങളായ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം രൂക്ഷമായിരിക്കെയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ യോഗം നടക്കുന്നത്. പാകിസ്ഥാന്റെ പ്രതിരോധ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.