പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രസംഗിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് ഡോക്ടർ കഫീൽ ഖാനെ ബുധനാഴ്ച അർധരാത്രിയാണ് മഥുരയിലെ ജയിലിൽ നിന്ന് പുറത്തുവിട്ടത്. ഇദ്ദേഹത്തെ തടവിൽ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഉത്തരവിട്ടിരുന്നു. ഡോക്ടറുടെ പ്രസംഗം വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
'എന്റെ പ്രസംഗം ഒരുനിലക്കും അക്രമത്തെ പ്രേരിപ്പിക്കാനല്ലെന്ന് പലതവണ ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവസാനമായി മുംബൈയിൽ നിന്ന് മഥുരയിലേക്ക് കൊണ്ടുവരുമ്പോൾ എന്നെ ഏറ്റുമുട്ടലിലൂടെ വധിക്കാതിരുന്നതിന് എസ്ടിഎഫിനോടും (സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്) നന്ദി' -ഡോ. കഫീൽ ഖാൻ പറഞ്ഞു. തന്നെ മോചിപ്പിക്കാനുള്ള ഉത്തരവിട്ട ജൂഡീഷ്യറിയോടും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
രാജ ധർമ്മത്തിന് വേണ്ടിയാണ് രാജാവ് പ്രവർത്തിക്കേണ്ടതെന്ന് രാമായണത്തിൽ വാൽമീകി മഹർഷി പറയുന്നുണ്ട്. എന്നാല്‍, യുപിയിൽ രാജാവ് രാജ ധർമ്മമല്ല ചെയ്യുന്നത്, മറിച്ച് കുട്ടികളെപ്പോലെ ദുര്‍വാശി കാണിക്കുകയാണ്' എന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
കോടതി വിധിക്ക് ശേഷം ജയിൽ അധികൃതർ കഫീല്‍ ഖാനെ മണിക്കൂറുകളോളം മോചിപ്പിക്കാതിരുന്നതോടെ അലഹബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ സിഎഎയ്‌ക്കെതിരായി നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് എൻഎസ്‌എ ചുമത്തി ഡോക്ടറെ ജനുവരി 29ന് അറസ്റ്റ് ചെയ്തത്.