ഓണപ്പൂത്തറയുടെ അടിത്തറ - കെ. കെ. കൊച്ച്

മതപരമായ ഒരാഘോഷത്തിന് ദേശീയപദവി ലഭിക്കുന്നത് രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലത്തിലൂടെയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഞായറാഴ്ച അവധിദിവസമായിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളായ ബ്രിട്ടീഷ് ഭരണാധികാരികളാണ്, അവരുടെ ആരാധനാ ദിവസമായ ഞായറാഴ്ചയെ ഒഴിവുദിവസമാക്കിയത്. ഓണം കേരളത്തിന്റെ ദേശീയോത്സവമാകുന്ന കാര്യവും ഇങ്ങിനെയാണ്. 1961 ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കെ കേരളാ ഗവണ്‍മെന്റാണ് ഓണം ദേശീയോത്സവമായി പ്രഖ്യാപിക്കുന്നത്. 1962 ല്‍ ഇന്ത്യാ – ചൈന യുദ്ധകാലത്തും 1982 ല്‍ ക്ഷാമത്തെ തുടര്‍ന്നും സര്‍ക്കാര്‍ ഓണാഘോഷം വേണ്ടെന്നുവച്ചു. പിന്നീട് നാളിതുവരെ ഔദ്യോഗീകാംഗീകാരത്തോടെ ഓണാഘോഷം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ദേശീയോത്സവമായി കണക്കാക്കപ്പെടുന്ന ഓണം ഹിന്ദു മതത്തിലെ വൈഷ്ണവ (വിഷ്ണു ആരാധന) ധാരയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഓണത്തിലെ മുഖ്യ പുരാണകഥാപാത്രമായ മഹാബലി കേരള രാജാവല്ല. മറിച്ച് ഉത്തരേന്ത്യന്‍ രാജാവാണ്. പുരാണങ്ങള്‍ ചരിത്രാതീത രചനകളല്ല. അവയുടെ രചനാകാലം എ.ഡി 2-ാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ടുവരെയാണെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍, ഡി.ഡി കൊസാംബി എന്നിവര്‍ അസന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്.

മഹാബലിയെപ്പറ്റിയുള്ള പുരാണങ്ങളിലെ വിവരണം ഇപ്രകാരമാണ്. ബ്രഹ്മാവിന്റെ പുത്രനായ മരീചിയുടെ പുത്രനായ കശ്യപപ്രജാപതിക്ക് ദിതി, അതിദി എന്നീ ഭാര്യമാരാണുണ്ടായിരുന്നത്. ഇവരില്‍ അതിദിയുടെ പുത്രന്മാരാണ് ദേവന്മാര്‍. ദിതിയുടെ പുത്രന്മാരാണ് അസുരന്മാര്‍. ഈ അസുരപരമ്പരയില്‍ പ്രഹ്‌ളാദന്റെ പുത്രനായ വിരോചനന്റെ പുത്രനാണ് ബലി എന്ന മഹാബലി. കറകളഞ്ഞ വിഷ്ണുഭക്തനായിരുന്ന പ്രഹ്‌ളാദന്റെ മുത്തശ്ശനായ ഹിരണ്യ കശിപു വിഷ്ണുവിരോധിയായിരുന്നു. അയാള്‍ വിഷ്ണുനാമം നാട്ടില്‍നിന്നു തുടച്ചുനീക്കുകമാത്രമല്ല, പ്രഹ്‌ളാദനെ വിഷ്ണുഭക്തിയില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമിച്ചു. പ്രഹ്‌ളാദനും ഹിരണ്യകശിപുവും തമ്മിലുണ്ടായ വാദപ്രതിവാദത്തിനിടയില്‍ തൂണില്‍ ഹിരണ്യ കശിപു വെട്ടിയപ്പോള്‍ പുറത്തുവന്ന നരസിംഹം അയാളെ വധിക്കുകയായിരുന്നു. മഹാബലിയുടെ പരമ്പരകളും വിഷ്ണുവായി ബന്ധപ്പെട്ടിരുന്നു. മഹാബലിയുടെ പുത്രനായ ബാണാസുരന്റെ പുത്രി ഉഷയെ വിവാഹം ചെയ്തത് ശ്രീകൃഷ്ണന്റെ പേരക്കുട്ടിയായ അനിരുന്ധനായിരുന്നു.

ഭാഗവതത്തിലെ വിവരണമനുസരിച്ച് മഹാബലിയുടെ ഭരണകാലത്ത് ദേവന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും ഒഴിച്ചുള്ള ജനങ്ങള്‍ക്ക് സുഖവും സമൃദ്ധിയുമുണ്ടായിരുന്നു. ഇതില്‍ ദുഃഖിതരായ ബ്രാഹ്മണര്‍ വിഷ്ണുവിനെ നേരിട്ട്കണ്ട് സങ്കടമറിയിച്ചപ്പോഴാണ് വാമനാവതാരത്തിലൂടെ ദുഃഖപരിഹാരം വിഷ്ണു ഉറപ്പുകൊടുത്തത്. (ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണത്തിന് മഹാബലിയും വാമനനും ആരാധിക്കപ്പെടുന്നത്.)

മഹാബലി നര്‍മ്മദാനദീതീരത്ത് വിശ്വജിത്ത് യാഗം നടത്തുമ്പോഴാണ് വാമനന്‍ മുനികുമാരന്റെ വേഷത്തിലെത്തുന്നത്. നര്‍മ്മദാനദി, മധ്യപ്രദേശത്തിലെ മേഖലാപര്‍വ്വതത്തില്‍ നിന്നും ഉദ്ഭവിച്ച് വിന്ധ്യപര്‍വ്വതത്തിനും ഗതപുര പര്‍വ്വതത്തിനും ഇടയില്‍കൂടി ഒഴുകി കാംബേ ഉള്‍ക്കടലില്‍ പതിക്കുന്നു. കേരളവുമായി ബന്ധമില്ലാത്ത ഈ നദീതീരത്ത് യാഗം നടത്തിയിരുന്ന മഹാബലി വാമനന് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന സ്ഥലം ഒറീസയിലെ ഭൃഗുകച്ഛമാണ്. ബി.സി. അവസാനത്തിലോ എ.ഡി ആദ്യത്തിലോ എഴുതപ്പെട്ട പെരിപ്ലസ് ദി എറിത്രിയന്‍ സീ എന്ന സഞ്ചാരകൃതിയില്‍ ബരിഗസ (ഗ്രീക്കുകാരുടെ ഭൃഗുകച്ഛം) അഥവാ ബ്രോച്ച് നര്‍മ്മദാ തീരത്താണെന്ന് വ്യക്തമാക്കുന്നുണ്ട്. ബലിയുടെ പുത്രനായ ബാണാസുരന്റെ രാജ്യമായ കാമപുരം ആസാമിലാണുള്ളത്. ഇക്കാരണങ്ങളെല്ലാം തെളിയിക്കുന്നത് മഹാബലി കേരളരാജാവല്ലെന്നാണ്. എന്നാല്‍ മഹാബലിയെ വാമനന്‍ ചവിട്ടിതാഴ്ത്തുന്ന പാതാളത്തില്‍ കേരളമുള്‍പ്പെടുന്നുണ്ട്. പുരാണങ്ങളിലെ വിവരണത്തില്‍ സ്വര്‍ഗ്ഗം ഹിമാലയത്തിന്റെ മേല്‍പ്പരപ്പാണ്.

ഭൂമി, ഹിമാലയം മുതല്‍ വിന്ധ്യാപര്‍വ്വതം വരെയാണ്. അതിന് തെക്കുള്ള നാഗന്മാരുടെ ആവാസകേന്ദ്രമാണ് പാതാളം. നായന്മാരുടെ പൂര്‍വ്വികര്‍ നാഗന്മാരായിരുന്നുവെന്ന നരവംശശാസ്ത്രപരമായ അനുമാനത്തില്‍നിന്നുമായിരിക്കും വിന്ധ്യാപര്‍വ്വതത്തിന്റെ തെക്കുള്ള വിശാലദേശങ്ങളില്‍ കേരളം സവിശേഷമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതിനപ്പുറം പുരാണങ്ങളില്‍ പരാമര്‍ശങ്ങളൊന്നുമില്ല. വസ്തുതകള്‍ മുന്‍ചൊന്നതായിരിക്കെ, പുരാണങ്ങളിലും ചരിത്രത്തിലും വളരെക്കുറഞ്ഞ പരാമര്‍ശങ്ങള്‍ മാത്രമാണ് ഓണത്തെക്കുറിച്ചുള്ളത്. ബി.സി അവസാനവും എ.ഡി. അഞ്ചാം നൂറ്റാണ്ടിനുമിടയില്‍ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന സംഘകൃതികളില്‍പെട്ട പതിറ്റുപത്തിലെ മധുരൈക്കാഞ്ചിയില്‍ ഒരുവരി പരാമര്‍ശമുണ്ട്. അതാകട്ടെ മയോന്റെ ജന്മദിനമെന്ന നിലയിലാണ്. ഈ ലഘുപരാമര്‍ശത്തെ വലിച്ചുനീട്ടി സംഘകാലത്ത് ഓണാഘോഷമുണ്ടായിരുന്നതായി സ്ഥാപിച്ചത് 'A Social history of Tamils' എന്ന കൃതിയിലൂടെ കെ.കെ. പിള്ളയാണ്. എ.ഡി. നാലാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച ഭക്തിപ്രസ്ഥാനം തമിഴകത്ത് പ്രചരിക്കുന്നത് എ.ഡി. 7- 8 നൂറ്റാണ്ടുകളിലാണ്.

വൈഷ്ണവ – ശൈവഭക്തിപ്രസ്ഥാനങ്ങളിലെ വൈഷ്ണവ സന്യാസിമാരായ ആള്‍വരുടെ കൃതികളില്‍ വിഷ്ണുവിന്റെ ജന്മദിനമായി ഓണം കണക്കാക്കിയിരുന്നു. ഇവരിലുള്‍പെട്ട പെരിയാഴ്‌വാരുടെയും തിരുമങ്കൈ ആഴ്‌വാരുടെയും കൃതികളിലാണ് ഓണത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. ഇവര്‍ക്കാകട്ടെ കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. വൈഷ്ണവരുടെ 108 ക്ഷേത്രങ്ങളില്‍ 13 എണ്ണമാണ് കേരളത്തിലുണ്ടായിരുന്നത്. എങ്കിലും, ക്ഷേത്രങ്ങളില്‍ ബ്രാഹ്മണപ്രീതിക്കായി നാടുവാഴികളായ രാജാക്കന്മാര്‍ നടത്തിയ ഓണത്തെക്കുറിച്ചുള്ള ലഘുവിവരണങ്ങളുണ്ട്. എ.ഡി. 861 ലെ സ്ഥാണുരവിയുടെ തിരുവാറ്റുമായ് ക്ഷേത്രലിഖിതത്തില്‍ ബ്രാഹ്മണര്‍ ഓണമാഘോഷിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. എ.ഡി 1004 ലെ ഭാസ്‌കരരവിയുടെ തൃക്കാക്കര ക്ഷേത്രലിഖിതത്തില്‍ ബ്രാഹ്മണ പ്രീതിക്കുവേണ്ടി നടത്തിയ 28 ദിവസത്തെ ആഘോഷമാണ് ഓണം. ചുരുക്കത്തില്‍, വൈഷ്ണവസന്യാസിമാരിലൂടെ എ.ഡി. 7-ാം നൂറ്റാണ്ടിലോ 8-ാം നൂറ്റാണ്ടിലോ ക്ഷേത്രസമൂഹങ്ങളില്‍ മാത്രം നിലനിന്ന വൈഷ്ണവാരാധനയുടെ ഭാഗമാണ് ഓണം.

എങ്കിലും, ഓണത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് ഒട്ടേറെ കഥകള്‍ ചരിത്രത്തിന്റെ പിന്‍ബലത്തോടെ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്‍.വി കൃഷ്ണവാര്യരുടെ അഭിപ്രായത്തില്‍ ബി.സി. 67 ല്‍ നിലംപതിച്ച അസീറിയന്‍ സാമ്രാജ്യത്തിലെ രാജകീയോത്സവം കേരളത്തില്‍ അസീറന്മാരുടെ കുടിയേറ്റത്തോടെ ഓണാഘോഷമായി മാറുകയായിരുന്നു. കൂടാതെ, വിഷ്ണുവിന്റെ ജന്മദിനമായും, ആണ്ടു പിറവിയായും, ചേരമാന്‍ പെരുമാള്‍ മക്കത്തേക്ക് പോയ ദിനമായുമുള്ള വ്യാഖ്യാനങ്ങള്‍ തെളിയിക്കപ്പെട്ടവയല്ല. ഓണത്തിന്റെ ദേശീയപ്രാധാന്യം ചൂണ്ടിക്കാട്ടാന്‍ ഉന്നയിക്കപ്പെടുന്നത് ക്രൈസ്തവര്‍ ഓണമാഘോഷിച്ചിരുന്നതായുള്ള വ്യാഖ്യാനമാണ്.1599ലെ ഉദയംപേരൂര്‍ സുനഹദോസിലെ കനോനകളില്‍ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കരുതെന്ന നിര്‍ദേശമാണ് ഇതിന്നാധാരമായി ഉയര്‍ത്തിപ്പിടിക്കുന്നത്. പ്രസ്തുത കനോനയില്‍ നിന്ന് വ്യക്തമാകുന്നത് ക്രിസ്ത്യാനികള്‍ ഒട്ടേറെ ഹൈന്ദവാചാരങ്ങള്‍ പാലിച്ചിരുന്നുവെന്നാണ്. മാത്രമല്ല, അവര്‍ നാടുവാഴിത്ത ഭരണത്തിന് വിധേയരുമായിരുന്നു. തന്മൂലം നാടുവാഴിത്ത പിന്തുണയുള്ള ആഘോഷങ്ങള്‍ അവര്‍ അംഗീകരിച്ചുവെന്നാണ്. ഇതിനുള്ള മറ്റൊരുകാരണം പോര്‍ച്ചുഗീസുകാര്‍ക്ക് മുമ്പ് ക്രൈസ്തവര്‍ക്ക് സ്വതന്ത്രമായൊരു മതസ്വത്വമില്ലാതിരുന്നതുമാണ്.

വൈഷ്ണവമതധാരയുടെ ഭാഗമായി നിലനിന്ന ഓണത്തെ കേരളത്തിലേക്ക് പറിച്ചുനടുന്നത് എഴുത്തച്ഛന്റെ കാലംമുതല്‍ നായന്മാര്‍ക്കു ലഭിച്ച ചാതുര്‍വര്‍ണ്യത്തിലെ ശൂദ്രര്‍ എന്ന സ്ഥാനംകൊണ്ടാണ്. മാത്രമല്ല ഓണത്തിന്റെ സാംസ്‌കാരികമായ അടിത്തറ നിര്‍മിക്കാനും അവര്‍ക്കു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആ സമുദായക്കാരുടെ വേഷം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി മാറി. എന്നാല്‍ ഓണത്തെ ജനകീയമാക്കുന്നത് ഈഴവരുടെ നവോത്ഥാനപ്രസ്ഥാനമാണ്. ഇത് ഒരുവശത്ത് ഹൈന്ദവമതധാരകളായ ശൈവ – വൈഷ്ണവധാരകളോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ ക്രൈസ്തവ – ഇസ്ലാംമതങ്ങളോട് സാഹോദര്യപൂര്‍വ്വമായ സമീപനമാണ് പുലര്‍ത്തിയത്. ഈയടിസ്ഥാനത്തില്‍ ഓണത്തിന്റെ അനുഷ്ഠാനങ്ങളെ വിവിധ ജനവിഭാഗങ്ങളിലേയ്ക്ക് സംക്രമിപ്പിച്ചതിനോടൊപ്പം ”മാവേലി നാടുവാണീടും കാലം” എന്ന ഓണപ്പാട്ടിലൂടെ ഒരു സുവര്‍ണഭൂതകാലയുഗം വിഭാവന ചെയ്യപ്പെടുകയുമുണ്ടായി. ഇതിന്റെ ഭാഗമായി ബ്രാഹ്മണ സദ്യയും, പൂക്കള്‍ക്കൊണ്ടുള്ള ആരാധനയും, ഓണക്കളികളും ജനകീയമായി മാറി. പതുക്കെ ഓണസദ്യയും പൂക്കളവും ഓണക്കളികളും വിവിധ ഹിന്ദുജാതികള്‍ക്കിടയില്‍ പ്രചരിച്ചു.

ഓണത്തിനെ മതേതരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ”കാളനോടൊപ്പം കാളയിറച്ചിയും” എന്ന നിര്‍ദ്ദേശം കെ.ഇ.എന്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ ഇന്ന് ഓണം സ്വീകരിക്കപ്പെടുന്നത് ഒരു വ്യാപാര – വിനോദ – വ്യവസായത്തിന്റെ ഭാഗമായാണ്. അതുകൊണ്ടുതന്നെ ഓണം മാതേതരമായാലും അത് ആഘോഷിക്കപ്പെടുമെന്നുള്ളതാണ് വസ്തുത.

കടപ്പാട് - ഉത്തരകാലം 

Contact the author

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More