കൊച്ചിയിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കുന്നു. ഉത്തര്‍പ്രദേശുകാരായ മൂന്നുപേര്‍ സംസ്ഥാനം വിട്ടു എന്നാണ് കരുതുന്നത്. മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം അസി. കമ്മീഷണർ ലാൽജിയുടെ നേതൃത്യത്തിൽ 10 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
പെൺകുട്ടിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം പറയുന്നത്. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. മാർച്ച് മുതൽ ഓഗസ്റ്റ് വരെ പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അറസ്റ്റിലായ മൂന്നു പേരും (ഷാഹിദ്, ഫര്‍ഷാദ് ഖാന്‍, ഹനീഫ് ഷാ) ഉത്തര്‍പ്രദേശ് സ്വദേശികളാണ്. മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലായിരുന്നതിനാല്‍ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികള്‍ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.