കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയില്‍ പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നതായി പഠനം. 15,000 ത്തിലധികം പക്ഷി നിരീക്ഷകരുടെ നേതൃത്വത്തില്‍ 867 പക്ഷികളെ കുറിച്ച് നടത്തിയ നിരീക്ഷണ ഗവേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ‘സ്റ്റേറ്റ് ഓഫ് ഇന്ത്യാ ബേർഡ്സ് റിപ്പോർട്ട്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരുന്ത്, കഴുകന്‍, ദേശാടന പക്ഷികൾ തുടങ്ങിയവയുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ദേശീയ പക്ഷിയായ മയിലിന്‍റെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു.
വേട്ടയാടല്‍ വര്‍ദ്ധിക്കുന്നതും, ആവാസവ്യവസ്ഥയുടെ തകര്‍ച്ചയുമാണ് പക്ഷികളുടെ എണ്ണം കുറയുന്നതിന്‍റെ പ്രധാന കാരണം. വൈദ്യുതി ലൈനുകളുമായുള്ള ‘കൂട്ടിയിടി’ പക്ഷികൾക്ക് ‘പ്രധാന ഭീഷണി’യാണെന്നും പഠനം പറയുന്നു. രണ്ട് വിലയിരുത്തലുകളാണ് പ്രധാനമായും ഇന്ത്യയിലെ ആദ്യത്തെ ഈ സമഗ്ര പഠനം മുന്നോട്ടു വയ്ക്കുന്നത്; കഴിഞ്ഞ 25 വർഷത്തിനിടയിലും, അതില്‍തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലുമാണ്, പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
261 ഇനങ്ങളിൽപെട്ട പക്ഷികളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ 52%-വും കനത്ത വംശനാശ ഭീഷണി നേരിടുന്നുണ്ട്. 10 ദശലക്ഷത്തിലധികം നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.