ബാലചന്ദ്രൻ ചുള്ളിക്കാട് തനിക്കും തന്റെ കവിതക്കും എതിരായ എഴുത്തുകളുടെ സമാഹരണം പുസ്തകമാക്കുന്നു. ഇതിനായി ലേഖനങ്ങൾ, കുറിപ്പുകളും കത്തുകളും പരാമർശങ്ങളും കൈവശമുള്ളവർ അയച്ചു തരണമെന്ന് ചുള്ളിക്കാട് ആവശ്യപ്പെട്ടു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തനിനിറം എന്നായിരിക്കും പുസ്തകത്തിന്റെ പേര്. താൻ സ്വന്തം ചെലവിലാണ് പുസ്തകം പുറത്തിറക്കുകയെന്നും ചുള്ളിക്കാട് വ്യക്തമാക്കി.
സ്ഥാനമാനങ്ങളുടെയോ, ബഹുമതികളുടയോ, പുരസ്‌കാരങ്ങളുടയോ, ഔദ്യോഗികപദവികളുടെയോ സഹായമില്ലാതെ, കഷ്ടിച്ചു നൂറിൽത്താഴെ കവിതകളുടെ മാത്രം ബലത്തിൽ, നിസ്സാരനായ ഒരു മനുഷ്യൻ സമൂഹത്തിൽ നിന്ന് നേടിയെടുത്ത വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും, പകയുടെയും, ശത്രുതയുടെയും, അസഹിഷ്ണുതയുടെയും ആഴം രേഖപ്പെടുത്തി രസിക്കാനാണ് ഈ എളിയ ശ്രമമെന്ന് ചുള്ളിക്കാട് വ്യക്തമാക്കി.