പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചു. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, നിരവധി കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എംപിമാർ, നിരവധി മുൻ കേന്ദ്രമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള കോൺഗ്രസിന്റെ പ്രധാന നേതാക്കളാണ് താല്‍ക്കാലിക അദ്ധ്യക്ഷക്ക് കത്തയച്ചത്.
യുവാക്കള്‍ നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി പരിഗണിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പൂർണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി എന്നിവരടക്കമുള്ളവരാണ് കത്തയച്ചത്.
പാർട്ടിയെ മുന്നോട്ട് നയിക്കാൻ നേതാക്കളെ തെരഞ്ഞെടുക്കുന്ന പുതിയ രീതി കൊണ്ടുവരണം. എഐസിസിയിലും പിസിസി ഓഫീസുകളിലും മുഴുവന്‍ സമയവും നേതാക്കൾ, സ്വതന്ത്ര തെരഞ്ഞെടുപ്പ് രീതി ഉറപ്പുവരുത്തുന്ന ബോഡി, പാർട്ടി ഭരണഘടനയനുസരിച്ച് മാത്രം വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്- ഇതിനെല്ലാം വേണ്ടി പുതിയ തെരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കൾ കത്തയച്ചത്. പാർട്ടിയില്‍ ചിലർ ഭിന്നതയ്ക്ക് ശ്രമിക്കുന്നു എന്നും ചില മുതിർന്ന നേതാക്കൾ കത്തിൽ ആരോപിക്കുന്നുണ്ട്.