ദിനോസറുകള്‍ക്കും ക്യാന്‍സര്‍ രോഗം ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ. ഓസ്റ്റിയോസർകോമ എന്നറിയപ്പെടുന്ന മാരകമായ എല്ലിലെ അര്‍ബുദം ആദ്യമായി ദിനോസറിൽ കണ്ടെത്തിയതായി കാനഡയിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തിയത്.
1989 ൽ കാനഡയിൽ നിന്ന് കണ്ടെത്തിയ, 76 മുതൽ 77 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കൊമ്പുള്ള ദിനോസറിന്റെ അസ്ഥിയില്‍ നടത്തിയ ഗവേഷണത്തിലാണ് സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചത്. അസ്ഥിയില്‍ കണ്ടെത്തിയ നേരിയ ചില വ്യത്യാസങ്ങള്‍ കാലപ്പഴക്കംകൊണ്ട് സ്വാഭാവികമായി സംഭാവച്ചിതാകാം എന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍, വിശദമായ പഠനത്തിനു വിധേയമാക്കിയതോടെ കാൻസറിന്റെ വ്യക്തമായ അടയാളങ്ങൾ കണ്ടെത്തി. എന്നാല്‍ ഈ ദിനോസര്‍ മരണപ്പെടാന്‍ കാരണം ക്യാന്‍സര്‍ അല്ലെന്നും ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
പുതിയ കാലത്തെ രോഗങ്ങളും മുൻകാല രോഗങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് ലഭ്യമായ ഫോസിലുകളില്‍ പഠനം നടത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്.