ഇന്ധനക്കപ്പലില്‍ നിന്നുള്ള ചോര്‍ച്ച കൂടിയതോടെ ദ്വീപ് രാഷ്ട്രമായ മൗറീഷ്യസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എംവി വകാഷിയോ എന്ന ഇന്ധനക്കപ്പല്‍ ജൂലൈ 25 ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പവിഴപ്പുറ്റിലേക്ക് ഇടിച്ചുകയറി അപകടത്തില്‍ പെടുകയായിരുന്നു. കപ്പലിലെ ജീവനക്കാരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി. കടലിലാകെ ടണ്‍ കണക്കിന് ഇന്ധനം പരക്കുകയാണ്. തുടര്‍ന്ന് പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നൗത്ത് വെള്ളിയാഴ്ച പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇത്തരത്തില്‍ കടലില്‍ കുടുങ്ങുന്ന കപ്പലുകള്‍ വീണ്ടെടുക്കാനുള്ള കഴിവുകളും വൈദഗ്ധ്യവും മൗറീഷ്യസിന് ഇല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഫ്രാൻസിനോട് സഹായമഭ്യര്‍ത്ഥിച്ചു. ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ മൗറീഷ്യസ് പണ്ട് ഫ്രാന്‍സിന്‍റെ കോളനിയായിരുന്നു. ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമത വിശ്വാസികളുമാണ്.
പവിഴപ്പുറ്റുകളുടെ ആസ്ഥാനമാണ് മൗറീഷ്യസ്. മൗറീഷ്യസിന്റെ സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിക്കൊണ്ട് "ആയിരക്കണക്കിന്" ജന്തുജാലങ്ങൾ കടലിലെ ഇത്തരം അപകടങ്ങള്‍മൂലവും, ആഗോളതാപനംമൂലവും ഇല്ലാതായതായി ഗ്രീൻപീസ് ആഫ്രിക്ക നേരത്തെ കണ്ടെത്തിയിരുന്നു.
പനാമയിൽ രജിസ്റ്റർ ചെയ്ത ജാപ്പനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് അപകടത്തില്‍പെട്ടത്. കപ്പലിൽ 4,000 ടൺ ഇന്ധനമുണ്ടായിരുന്നു.