ട്രംപിന് പഠിക്കുന്നവരായി നമ്മുടെ ഭരണവർഗരാഷ്ട്രീയ നേതാക്കൾ അധ:പതിച്ചു കഴിഞ്ഞിരിക്കുന്നു. ട്രംപിൻ്റെ സ്കൂളിലെ മികച്ച പഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നുള്ള മോഡിയും ബ്രസീലിൽ നിന്നുള്ള ബോൾസാൾനോരെയും തുർക്കിയിൽ നിന്നുള്ള എർദോഗനുമെല്ലാം...
കടുത്തവംശീയവിദ്വേഷത്തിൻ്റെയും പഴിചാരലുകളുടേതുമായ രാഷ്ട്രതന്ത്രമാണ് ലോകമെമ്പാടുമുള്ള തൻ്റെ അനുചരന്മാരെ ട്രംപ് അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നത്. നവഫാസിസത്തിൻ്റേതായ പ്രത്യയശാസ്ത്ര പ്രയോഗ പാഠങ്ങളെന്ന് പറയാം. ശാസ്ത്രത്തെയും യുക്തിയെയും വസ്തുതകളെയും നിരാകരിക്കുന്ന വിവാദങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ തന്ത്രം.
ഇവിടെ ഈ കേരളത്തിലും ചിലർ ട്രംപ് സ്കൂളിലേക്കുള്ള എൻട്രസ് പരിശീലനത്തിലാണല്ലോ. കുപ്രസിദ്ധമായ വിമോചനസമരത്തിൻ്റെ അഴുക്ക് ചാലുകളിൽ പ്രജനനം ചെയ്ത രാഷ്ടീയസംസ്കാരത്തിൻ്റെ അശ്ലീലങ്ങൾ. കൊറോണ പ്രതിരോധത്തെ അവതാളത്തിലാക്കാൻ പഠിച്ച പണി പതിനെട്ടു പയറ്റുന്നവർ.... അതവിടെനില്ക്കട്ടെ.
ശാസ്ത്രലോകത്തിൻ്റെ നിർദ്ദേശങ്ങളെയും ഉപദേശങ്ങളെയും നിരന്തരം ലംഘിക്കുന്ന ട്രoപ് ഇപ്പോഴും ചൈനയെ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണ്. വൈറോളജിക്കൽ ഗവേഷണ സ്ഥാപനങ്ങളും ആധികാരിക ശാസ്ത്ര പ്രസിദ്ധീകരണങ്ങളും തള്ളിക്കളഞ്ഞ ചൈനീസ് വൈറസാണെന്ന വാദം ദയനീമായി ഇപ്പോഴും ആവർത്തിക്കുകയാണ് ട്രംപ്. ഇത്തവണ തൻ്റെ വാദങ്ങൾ സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞന്മാർക്കെതിരെ തിരിച്ചുവിടുന്ന വ്യാഖ്യാന ഭേദങ്ങളോടെയാണ് ട്രoപ് അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ ശാസ്ത്ര സമൂഹത്തെ അപമാനിക്കാനാണ് ട്രംപ് നോക്കുന്നത്. അമേരിക്കയിലെ അതീവ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും കൊവിഡിനെതിരായ പോരാട്ടം നയിക്കുന്ന സീനിയർ ശാസ്ത്രജ്ഞനും ആരോഗ്യ വിദഗ്ദനുമായ ഡോ.ആന്താണി ഫൗച്ചിയെ പരസ്യമായി ആക്ഷേപിച്ചിരിക്കുകയാണ് ട്രംപിസ്റ്റുകൾ. ഫൗച്ചിയാണ് പോലും കൊവിഡു വൈറസിനെ നിർമ്മിച്ചതെന്നും പിന്നീട് ചൈനയിലേക്ക് അയച്ചതാണെന്നുമാണ് ജൂഡി കോവിറ്റ് എന്ന യു എസ് ഗവേഷകയുടെ ആക്ഷേപം! ഇവർ തുർച്ചയായി അശാസ്ത്രിയമായ വാദങ്ങളുയർത്തി വിവാദങ്ങൾ സൃഷ്ടിക്കുന്ന റിപ്പബ്ലിക്കന്മാരുടെ പക്ഷം പിടിക്കുന്ന ഗവേഷകയാണ്. ശാസ്ത്ര ഗവേഷകയെന്ന നാട്യത്തിൽ എന്തും വിളിച്ചു പറയുന്ന ഒരു റിപ്പബ്ലിക്കൻ അശ്ലീലം.
വൈറ്റ് ഹൗസിലെ കൊവിഡ് നിയന്ത്രണ സേനയുടെ നിലപാടുകളെ സ്വാധീനിക്കുന്ന ഫൗച്ചിയെ അപകീർത്തിപ്പെടുത്താനാണു ഇത്തരം വിവാദങ്ങൾ ഉയർത്തി കൊണ്ടുവരുന്നത്. ഫൗച്ചിക്കെതിരെ നേരത്തെ ട്രംപ് തന്നെ പ്രചാരണം നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിൽ ട്രംപ് സ്വീകരിക്കുന്ന അശാസ്ത്രിയവും താൽക്കാലികരാഷ്ടീയ ലക്ഷ്യത്തോടെയുമുള്ള നിലപാടുകളുടെ വിമർശകനായതാണ് ഡോ.ഫൗച്ചിയെ ട്രംപിസ്റ്റുകളുടെ ശത്രുവും അവർക്ക് അനഭിമതനാക്കിയത്.