കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കൂടുതൽ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ധ്രുവക്കരടികൾക്ക് വംശനാശം സംഭവിക്കുമെന്ന് പഠനം. ആർട്ടിക് പ്രദേശത്തെ മഞ്ഞുരുകുന്നതാണ് ഇതിന് പ്രധാന കാരണം.
മഞ്ഞുപാളികൾക്കുള്ളിലൂടെ സീലുകളെ വേട്ടയാടിയാണ് ഹിമക്കരടികൾ ജീവിക്കുന്നത്. ഇത് ഇല്ലാതാകുന്നതോടെ ഇരതേടി ദൂരങ്ങൾ പോകേണ്ടിവരും. ഭക്ഷണം കിട്ടാതെയും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പറ്റാതെയും ഇവറ്റകൾ ചത്തൊടുങ്ങിയേക്കുമെന്നാണ് പഠനം പറയുന്നത്.
"ധ്രുവക്കരടികൾ ലോകത്തിന്റെ ഏറ്റവും മുകളിലാണ് ഇരിക്കുന്നത് ; മഞ്ഞുരുകിയാൽ അവർക്ക് പോകാൻ വേറെയിടമില്ല." ടോറോന്റോ സർവകലാശാല പ്രൊഫസർ ഡോ. പീറ്റർ മോൾനർ പറഞ്ഞു.
ധ്രുവക്കരടികൾ വംശനാശത്തിന്റെ വക്കിലാണെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം അവയുടെ വംശനാശത്തിന് ഒരു പ്രധാന കാരണമാണ്.
ധ്രുവക്കരടി, സീലുകൾ, വാൽറസുകൾ എന്നീ വന്യജീവികളുടെ പ്രധാന ആവാസ വ്യവസ്ഥയാണ് ആർട്ടിക് മഞ്ഞുമലകൾ. 1970 കളുടെ അവസാനത്തിൽ സാറ്റലൈറ്റ് റെക്കോർഡുകൾ ആരംഭിച്ചതിനുശേഷം, പ്രതിവർഷം 13 ശതമാനത്തോളം മഞ്ഞ് ആർട്ടിക് പ്രദേശത്ത് ഉരുകിത്തീരുന്നതായി കണ്ടെത്തിയിട്ടുണ്ട്.