ഖേൽ രത്‌ന അവാർഡ് ഷോർട്ട്‌ലിസ്റ്റിൽ നിന്ന് പഞ്ചാബ് സർക്കാർ ഹർഭജൻ സിങിന്റെ പേര് പിൻവലിച്ചത് എന്തുകൊണ്ടാണെന്ന അഭ്യൂഹങ്ങൾ സ്‌പോർട്സ് പ്രേമികൾക്കിടയിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനിന്നിരുന്നു. ഇതിന് മറുപടിയായി, തന്റെ പേര് പിൻവലിക്കാൻ ആവശ്യപ്പെട്ടത് താൻ തന്നെയാണെന്ന് തുറന്നുപറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം.
അവാർഡ് പട്ടിക തയ്യാറാക്കുന്നതിന്, ഒരു കായികതാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കേണ്ടതുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2016 മുതൽ ഹർഭജൻ രാജ്യത്തിനായി കളിച്ചിട്ടില്ല.
"പ്രിയ സുഹൃത്തുക്കളേ, ഖേൽ രത്‌ന നാമനിർദ്ദേശങ്ങളിൽ നിന്ന് പഞ്ചാബ് സർക്കാർ എന്തിനാണ് എന്റെ പേര് പിൻവലിച്ചതെനന്ന് ചോദിച്ചുള്ള കോളുകൾ നിറയെ വരുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തെ അന്താരാഷ്ട്ര പ്രകടനങ്ങൾ പ്രാഥമികമായി പരിഗണിക്കുന്ന ഖേൽ രത്‌നയ്ക്ക് പരിഗണിക്കപ്പെടാൻ ഞാൻ യോഗ്യനല്ല എന്നതാണ് സത്യം." ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു.
103 ടെസ്റ്റുകളും 236 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഇദ്ദേഹം യഥാക്രമം 417, 269 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കൂടാതെ, ഈയിടെ രാജ്യത്തെ മികച്ച സ്പിന്നർമാർക്കിടയിൽ നടത്തിയ വൺ-ഓൺ-വൺ സ്കിൽ ബാറ്റിലിൽ ഹർഭജൻ ഒന്നാം സ്ഥാനം നേടിയിരുന്നു.