കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാ റാണിയെ ബിജെപി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. നിയമ ബിരുദധാരിയായ വിദ്യ കൃഷ്ണഗിരിയിൽ “സ്കൂൾ ഫോർ കിഡ്സ്” എന്ന സ്ഥാപനം നടത്തുകയാണ്.
സംസ്ഥാനത്ത് നിലനിൽക്കാൻ പാടുപെടുന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ പേര് ഒരു ആകർഷണമാണ്. പക്ഷെ വിദ്യ ഈ അവസരത്തെ സാമൂഹിക സേവനത്തിനുള്ള ഒരു വഴിയായാണ് കാണുന്നത്. "ഞാൻ ഏതെങ്കിലും പ്രത്യേക വിഭാഗവുമായി ചേർന്നുനിൽക്കുന്നില്ല, ഞാൻ വിശ്വസിക്കുന്നത് മനുഷ്യത്വത്തിലാണ്,” -വിദ്യ പറയുന്നു.
ഫേസ്ബുക് വഴിയാണ് സംസ്ഥാന പാർട്ടി നേതൃത്വം ലഭിച്ച വിവരം വിദ്യ അറിയുന്നത്. പിന്നീട് എല്ലായിടത്തും നിറഞ്ഞ് നിന്നത് വീരപ്പനെ പറ്റിയുള്ള സംസാരങ്ങളായിരുന്നു.
"അച്ഛനെ ഒരിക്കൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. വെക്കേഷൻ സമയത്ത് മുത്തശ്ശന്റെ വീട്ടിൽ വെച്ചായിരുന്നു അത്. ഞങ്ങൾ കുട്ടികൾ കളിക്കുന്നിടത്തേക്ക് അടുത്തുള്ള കാടിനുള്ളിൽനിന്ന് അച്ഛൻ നടന്നുവന്നു. എന്നോട് നല്ലവണ്ണം പഠിക്കണമെന്നും, ഡോക്ടർ ആയി ആളുകൾക്ക് നല്ലത് ചെയ്യണമെന്നും പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്" -വിദ്യ പറഞ്ഞു.
വീരപ്പനെ കുറിച്ചുള്ള പ്രശസ്തമായ വിവരണത്തിൽ അയാളെ വാണിയവിഭാഗക്കാരുടെ "റോബിൻ ഹുഡ്" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കന്നഡ ചലച്ചിത്ര താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി ആഴ്ചകൾക്ക് ശേഷം വിട്ടയച്ചതോടെയാണ് വീരപ്പൻ 2000ൽ ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം നേടിയത്. കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള തമിൾനാട് പോലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് 2004ൽ നടത്തിയ ഷൂട്ട്‌ഔട്ടിൽ കൊല്ലപ്പെട്ടപ്പോഴാന്ന് മാധ്യമങ്ങൾ 'വീരപ്പൻ' എന്ന പേര് വീണ്ടും ആഘോഷിച്ചത്.
ഒരു പ്രാദേശിക നേതാവ് വിദ്യയെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനു പരിചയപ്പെടുത്തിയതിനു ശേഷം ഫെബ്രുവരിയിലാണ് വിദ്യ ബിജെപിയിൽ ചേർന്നത്. നിയമനം നടന്നെങ്കിലും, രാഷ്ട്രീയം പരിചിതമല്ലാത്തൊരു മേഖലയാണെന്ന് വിദ്യ തുറന്നു പറയുന്നു.