ലോക മനസ്സാക്ഷിയെ നടുക്കിയ ബോസ്നിയന്‍ മുസ്ലിം കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് ഇരുപത്തി അഞ്ചു വര്‍ഷം പിന്നിടുന്നു. പരദേശി വിദ്വേഷവും (xenophobic) വെള്ളക്കാരന്റെ വംശീയ ആധിപത്യ മനസ്ഥിതിയും (white supremacist ideology) നമ്മുടെ കാലഘട്ടത്തെ എന്തുമാത്രം ഭ്രാന്തമാക്കുന്നുണ്ടെന്ന് ഒരിക്കല്‍കൂടെ പുനര്‍വിചിന്തനം നടത്തേണ്ട സമയംകൂടിയാണിത്.
”എന്റെ ഭാഷയുടെ വേരുകള്‍ യൂറോപ്യനാണ്. എന്റെ സംസ്‌കാരം യൂറോപ്യനാണ്. എന്റെ രാഷ്ട്രീയവിശ്വാസം യൂറോപ്യനാണ്. എന്റെ തത്വശാസ്ത്രങ്ങള്‍ യൂറോപ്യനാണ്. സര്‍വോവരി എന്റെ രക്തം യൂറോപ്യനാണ്” എന്നെഴുതിവെച്ചാണ് കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ അല്‍നൂര്‍ മസ്ജിദില്‍ ഒരു ഭീകരവാദി, മുസ്ലിം കൂട്ടക്കൊല നടത്തിയത്. സ്രെബ്രനിക്കയില്‍ നിന്നും ക്രൈസ്റ്റ്ചര്‍ച്ചിലേക്കെത്തുമ്പോള്‍ വംശീയതയുടെ വേരുകള്‍ ഇപ്പോഴും ദൃഡമാണെന്ന്, വെറുപ്പിന്റെ തത്വശാസ്ത്രങ്ങള്‍ അത്രയ്ക്ക് സജീവമാണെന്ന് സാരം.
1995 ജൂലൈയില്‍ സെര്‍ബ് വംശീയവാദികള്‍ 8372 ബോസ്‌നിയന്‍ മുസ്ലിംകളെ കൊന്നുതള്ളിയ സംഭവമാണ് സ്രെബ്രനിക്ക കൂട്ടക്കൊല! രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കൊലയാണ് സ്രെബ്രനിക്കയില്‍ നടന്ന വംശഹത്യ. അന്താരാഷ്ട്ര കോടതികള്‍ ഈ കൂട്ടക്കൊലയെ വംശീയ ഉന്മൂലനമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സെര്‍ബിയന്‍ രാഷ്ട്രീയ മുഖ്യധാര ഇപ്പോഴും അതംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
1992-ല്‍ സെര്‍ബ് റിപ്പബ്ലിക് ഓഫ് ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന സ്ഥാപിതമായതിനു ശേഷം ബോസ്‌നിയന്‍- സെര്‍ബ് സൈന്യം രൂപീകരിക്കപ്പെടുകയുായി. അതിന്റെ തലവനായിരുന്നു ജനറല്‍ റാത്‌കോ മ്ലാഡിച്ച്. അയാളുടെ മേല്‍നോട്ടത്തിലാണ് ബോസ്‌നിയന്‍ വംശീയ ഉന്മൂലനത്തിനുള്ള ആസൂത്രണങ്ങള്‍ നടന്നത്. ബോസ്‌നിയന്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. കൊലപ്പെടുത്തിയും അപമാനിച്ചും ബലാത്സംഗം ചെയ്തും തുടര്‍ച്ചയായി ശാരീരിക പീഡനമേല്‍പിച്ചും ബോസ്‌നിയന്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യുകയായിരുന്നു ലക്ഷ്യം. പതിനാറാം നൂറ്റാണ്ടില്‍ ഉസ്മാനീ സാമ്രാജ്യം ബോസ്‌നിയ കീഴടക്കിയതോടെ ഇസ്‌ലാം സ്വീകരിച്ച തദ്ദേശവാസികളുടെ ചരിത്രപാരമ്പര്യം ചൂണ്ടിക്കാട്ടി ക്രിസ്തുമതത്തെ വഞ്ചിച്ച ചതിയന്മാരാണ് ബോസ്‌നിയന്‍ മുസ്‌ലിംകളെന്ന് ആരോപിച്ചായിരുന്നു മുസ്‌ലിം വിരുദ്ധതാ പ്രചാരണം. ക്രിസ്തു ഘാതകര്‍, തുര്‍ക്കികള്‍, ജനിതക പാഴ്ച്ചി (genetic waste) എന്നിങ്ങനെ ബോസ്‌നിയയിലെ സ്ലാവ്- അല്‍ബേനിയന്‍ മുസ്‌ലിംകള്‍ അധിക്ഷേപിക്കപ്പെട്ടു.
നാസിപ്പടയുടെ കോൺസെൻട്രേഷൻ ക്യാമ്പിന് സമാനമായ ഇരുട്ടറകളിൽ ബോസ്നിയാക്കുകൾ എന്ന പേരിലറിയപ്പെടുന്ന ബോസ്നിയൻ മുസ്ലിം യുവത്വങ്ങൾ പട്ടിണി കാരണം പരസ്പരം മാന്തിപ്പറിച്ചു. കുറച്ചു പേരെ കണ്ണുമൂടിക്കെട്ടി, കൈപിന്നിൽ ബന്ധിച്ച് തിരിച്ചുനിർത്തി വെടിവെച്ച് കൊന്നു. പന്ത്രണ്ടിനും എഴുപത്തിയേഴിനും ഇടയിൽ പ്രായമുള്ള എണ്ണായിരം പുരുഷൻമാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്.
റാക്ടിക് മ്ലാഡിക് എന്ന സൈനിക കമാൻഡറുടെ കീഴിൽ 1992 ൽ തുടങ്ങിയ ആ ഉൻമൂലനം 1995 ൽ രാജ്യന്തര സമൂഹം ഇടപെടുന്നതുവരെ നീണ്ടു. ഒരു ദേശം അക്ഷരാരത്ഥത്തിൽ ചിന്നഭിന്നമായിപ്പോയി. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള നിയമസംവിധാനങ്ങൾ മ്ലാഡിക്കിന് വേണ്ടി പിന്നീട് വല വിരിച്ചെങ്കിലും 2011 മെയ് മാസത്തിലാണ് അയാളെ പിടികൂടാനായത്. എന്നാല്‍, റാക്ടിക് മ്ലാഡികിനെ വലിയ ഹീറോ ആയാണ് 74 ശതമാനം സെര്‍ബുകളും കാണുന്നതെന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ട്.
യൂറോപ്യന്‍ വേരുകള്‍ തേടിയുള്ള തീവ്രവലതുപക്ഷത്തിന്റെ പോക്ക്, ക്രൈസ്തവ യാഥാസ്ഥിതിക മൂല്യങ്ങള്‍ വീണ്ടെടുത്ത് വംശീയമേല്‍കോയ്മ പുനഃസ്ഥാപിക്കാനുള്ള അക്രാമകമായ ഒരു പദ്ധതിയുടെ ഭാഗമാണെന്ന് കാണാതിരുന്നുകൂടാ.