വടക്കേ ബോട്സ്വാനയിൽ മുന്നൂറ്റി അൻപതോളം ആനകളെ ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ശാസ്ത്രജ്ഞർ സംഭവത്തെ കൺസർവേഷൻ ഡിസാസ്റ്റർ എന്നാണ് വിളിക്കുന്നത്.
മെയ്‌മാസത്തിന്റെ തുടക്കത്തിലാണ് ഒകവാൻഗോ ഡെൽറ്റയിൽ ആനകൾ കൂട്ടമായി ചെരിഞ്ഞത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആ പ്രദേശത്ത് പിന്നീട് 169 ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വരൾച്ച കാരണമല്ലാതെ ഇത്തരത്തിൽ ആനകൾ ചെരിയുന്നത് വളരെ അസാധാരണമാണെന്നും ഇത്തരത്തിലൊരു കൂട്ട മരണം കുറേ കാലത്തിനിടെ ഇതാദ്യമാണെന്നും നാഷണൽ പാർക്ക് റെസ്ക്യൂ സംരക്ഷണ ഡയറക്ടർ ഡോക്ടർ നിയാൽ മക് കാൻ പറയുന്നു. ബോട്സ്വാന സർക്കാർ സാമ്പിളുകൾ ഇതുവരെ പരിശോധനക്ക് അയക്കാത്തതിനാൽ മരണകാരണമോ രോഗവ്യാപന സാധ്യതയോ വ്യക്തമല്ല. വിഷം ഉള്ളിൽച്ചെന്നതോ അജ്ഞാത രോഗകാരിയോ ആവാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
"ഇത്തരത്തിൽ കൂട്ടമായി ആനകൾ ചെരിഞ്ഞിട്ടും സർക്കാർ പെട്ടെന്ന് നടപടികൾ സ്വീകരിക്കാത്തത് അസാധാരണമാണ്. ആനകൾ വട്ടം കറങ്ങുന്നത് കണ്ടിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ഇത് നാഡീ വൈകല്യമാകാൻ സാധ്യതയുണ്ട്. ചില ശവങ്ങൾ നോക്കിയാൽ അവ മുഖം കുത്തിയാണ് കിടക്കുന്നത്. ഇത് അവ പെട്ടെന്ന് ചെരിഞ്ഞതാകാം എന്ന സൂചന നല്‍കുന്നു. ചില ആനകള്‍ സാധാരണ രീതിയിൽ സാവധാനവുമാണ് ചെരിഞ്ഞത്. മരണം വ്യത്യസ്ത രീതിയിൽ ആയതുകൊണ്ടുതന്നെ മരണകാരണം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. കോവിഡ്-19 ആകാനുള്ള സാധ്യത വിരളമാണ്. " ഡോക്ടർ മക് കാൻ പറഞ്ഞു.
ഡെൽറ്റയിലുള്ള പതിനയ്യായിരത്തോളം ആനകൾ ഇവിടുത്തെ ഇക്കോ ടൂറിസത്തിന് വലിയ മുതൽക്കൂട്ടാണ്. ബോട്സ്വാനയുടെ ജിഡിപി യിലെ 10-12% പങ്കും ലഭിക്കുന്നത് ഇക്കോ ടൂറിസത്തിൽ നിന്നാണ്. മരണങ്ങളെ കുറിച്ച് ബോധവാന്മാരാണെന്നും, 350ൽ 280 ആനകളെയും പരിശോധിച്ചുവെന്നും പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം രണ്ടാഴ്ചക്കകം പ്രതീക്ഷിക്കുന്നുവെന്നും ബോട്സ്വാന ഡിപ്പാർട്മെന്റ് ഓഫ് വൈൽഡ് ലൈഫ് ആൻഡ് നാഷണൽ പാർക്ക് ഡയറക്ടർ ഡോക്ടർ സിറിൽ താവോളോ അറിയിച്ചു. ഏത് പരിശോധനാകേന്ദ്രത്തിലേക്കാണ് അയച്ചത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.