ജിപിഎസിനു ബദലായി ചൈന വികസിപ്പിച്ച തനത് ഗതിനിർണയ സംവിധാനമായ ബെയ്ദു-3 നാവിഗേഷൻ സിസ്റ്റത്തിലെ അവസാനത്തെ ഉപഗ്രവും വിജയകരമായി വിക്ഷേപിച്ചു. ഇതോടെ ചൈനയുടെ ഗതിനിര്‍ണയ സംവിധാനത്തിലുള്‍പ്പെട്ട എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തി. 2018 ഡിസംബർ 27 മുതൽ ബെയ്ദു നാവിഗേഷൻ സാറ്റലൈറ്റ് ആഗോള സേവനങ്ങൾ നൽകി വരുന്നുണ്ടെങ്കിലും ഭാഗികമായേ അത് സാധ്യമായിരുന്നൊള്ളൂ.
ഇന്ത്യ, റഷ്യ, യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഉപഗ്രഹ ഗതിനിര്‍ണയ സംവിധാനമുള്ളത്. ആ പട്ടികയിലേക്ക് കടക്കുകയാണ് ഇപ്പോള്‍ ചൈനയും. ബെയ്ദുവിന്റെ സേവനം ഇനിമുതല്‍ ആഗോളതലത്തില്‍ നല്‍കാന്‍ ചൈനക്ക് സാധിക്കും. ഇന്ത്യയുടെ 'ഐആര്‍എന്‍എസ്എസ്' ആഗോളതലത്തില്‍ സേവനം നല്‍കില്ല. 1500 കിലോമീറ്റര്‍ പരിധിയിലാണ് അതിന്റെ സേവനം ലഭ്യമാകുക.
ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം ശൂന്യാകാശ അധിഷ്ഠിതമായ ആഗോള ഉപഗ്രഹ നാവികവിദ്യാ വ്യൂഹം ഭൂമിയിൽ എവിടെ നിന്നുകൊണ്ടും ഏതു സമയത്തും ഏതു കാലാവസ്ഥയിലും സ്ഥാനവും സമയവും പ്രദാനം ചെയ്യുന്നു. അമേരിക്കയുടെ ജി.പി.എസാണ് ഇപ്പോള്‍ അതിനായി ആഗോളതലത്തില്‍ ഉപയോഗിക്കുന്നത്.
ബെയ്ദു സിസ്റ്റത്തിന്റെ വികസനം മൂന്ന് ഘട്ടങ്ങളിലൂടെയാണ് ചൈന പൂര്‍ത്തിയാക്കിയത്. ആദ്യം, 2000–2003 കാലഘട്ടത്തില്‍ 3 ഉപഗ്രഹങ്ങൾ അടങ്ങിയ ബെയ്ദു നാവിഗേഷൻ സിസ്റ്റം പരീക്ഷണാത്മകമായി വിക്ഷേപിച്ചു. പിന്നീട്, 2012 ഓടെ ചൈനയെയും അയൽ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന പ്രാദേശിക ബെയ്ദു നാവിഗേഷൻ സംവിധാനം വിജയകരമായി പിക്ഷേപിച്ചു. ഇപ്പോള്‍, ആഗോള ബെയ്ദു നാവിഗേഷൻ സിസ്റ്റവും വിജയകരമായി വിക്ഷേപിച്ചു. ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷനാണ് ഈ 35 ഉപഗ്രഹ ശൃംഖല വികസിപ്പിച്ചത്.