മലപ്പുറം നിലമ്പൂരിൽ കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. ഷുക്കൂറിനെ കൊന്ന അരിവാൾ അറബിക്കടലിൽ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു ജാഥ. ഒരുകൂട്ടം ചെറുപ്പക്കാര്‍ ഡിവൈഎഫ്ഐയുടെ കൊടിയുമായി നടത്തിയ ജാഥയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിലമ്പൂർ മൂത്തേടത്താണ് പ്രവർത്തകർ കൊലവിളികളുമായി പ്രകടനം നടത്തിയതെന്ന് '24 ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.
കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിൻറെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20-നാണ് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ച് ഗുരുതരാവസ്ഥയിലായ സി.പി.ഐ.എം പ്രവർത്തകരെ സന്ദർശിക്കാൻ പട്ടുവത്ത് എത്തിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂർ വധിക്കപ്പെട്ടത് എന്ന് പോലീസ് ആരോപിക്കുന്നു. രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന ആരോപണം എന്ന നിലയിൽ ഈ കേസ് വലിയതോതിൽ പൊതുജനശ്രദ്ധ നേടുകയുണ്ടായി.