ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാള്‍ ഫെബ്രുവരി 16-ന് സത്യപ്രതിജ്ഞ ചെയ്യും. മൂന്നാം ആം ആദ്മി സർക്കാറാണ് സത്യപ്രതിജ്ഞ ചെയ്യുക. രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കേജ്‌രിവാളിനെ നേതാവായി തെരഞ്ഞെടുക്കും.
ലെഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് കേജ്‌രിവാള്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള കൂടിയാലോചനകൾ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. യുവാക്കളെയും പുതുമുഖങ്ങളെയും പരിഗണിക്കുമെന്ന് സൂചനയുണ്ട്. അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന ബിജെപിയിൽ അസ്വസ്ഥതകൾ പുകയുകയാണ്. പ്രവർത്തകർ കഴിഞ്ഞ ദിവസം പാർട്ടി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു. പ്രാദേശിക ബിജെപി നേതാക്കളുടെ പിടിപ്പുകേടാണ് തോൽവിക്ക് കാരണമെന്ന് ആരോപിച്ചായിരുന്നു മാർച്ച്.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനം മനോജ് തിവാരി രാജി വെച്ചേക്കും. വൈകീട്ടോടെ രാജിക്കത്ത് ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദക്ക് നൽകും. ബിജെപിയുടെ തോൽവി പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ തന്നെ മനോജ് തിവാരി രാജിയുടെ സൂചന നൽകിയിരുന്നു. ആകെയുള്ള എഴുപതില്‍ 62 സീറ്റും നേടിയാണ് കേജ്‌രിവാള്‍ ഭരണം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.