കേരളാ ബാങ്കിന് റിസർവ്വ് ബാങ്ക് അനുമതി ലഭിക്കുന്നതിന്റെ ഭാഗമായി സർക്കാർ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നബാർഡ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേരള ബാങ്കിന് ആർബിഐ അംഗികാരം ലഭിക്കുന്നതിലേക്ക് സംസ്ഥാന സർക്കാർ അടിസ്ഥാനമാക്കിയത് ജില്ലാ സഹകരണ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോർട്ടുകളാണ്. ഇതു പ്രകാരം മൂലധന പര്യാപ്തത രേഖപ്പെടുത്തിയ ഇടുക്കി, വയനാട് ജില്ലാ സഹകരണ ബാങ്കുകൾക്ക് വേണ്ടത്ര മൂലധന പര്യാപ്തതയില്ലെന്നാണ് നബാർഡിന്റെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്. സഹകരണ ഓഡിറ്റ് പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട എന്നീ രണ്ടു ബാങ്കുകൾക്ക് മാത്രമാണ് മൂലധന അപര്യാപ്തത രേഖപ്പെടുത്തിയിരുന്നത്. നബാർഡ് കണക്കു പ്രകാരം ഇത് ഇരട്ടിയിരിക്കുകയാണ്.
Also Read
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കു പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കുകൾ നഷ്ടത്തിലാണ് ഓടുന്നത് എന്നാണ് നബാർഡ് ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്. ഇതോടൊപ്പം സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ലാഭത്തിൽ കാണിച്ച കാസർഗോഡ്, വയനാട്, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ബാങ്കുകളും നഷ്ടത്തിലാണെന്ന് നബാർഡ് ഓഡിറ്റ് പറയുന്നു.
ലാഭകരമല്ലാത്ത ആസ്തിയെ മൂലധന പര്യാപ്തതയായി കണക്കാക്കാനാവില്ല എന്നിരിക്കെ എറണാകുളം, ഇടുക്കി, വയനാട് ജില്ലാ ബാങ്കുകളുടെ നിഷ്കൃയ ആസ്തി ക്രയവിക്രയത്തിന് ശേഷിയുള്ള മൂലധനമായി കാണിച്ചുവെന്നും നബാർഡ് റിപ്പോർട്ടിൽ പറയുന്നു. ക്രയവിക്രയത്തിന് ശേഷിയുള്ള മൂലധനത്തിന്റെയും അതിന് ശേഷിയില്ലാത്ത ആസ്തിയും സംബന്ധിച്ചുള്ള ആർബിഐ മാനദണ്ഡങ്ങളെ മറികടക്കാനാണ് ഇത്തരം നീക്കുപോക്കുകൾ നടത്തിയത് എന്നാണ് ആരോപണം.
നബാർഡിന്റെ കേരള റീജ്യണൽ ജനറൽ മാനേജരുടെ കീഴിൽ വരുന്ന ഓഡിറ്റ് റിപ്പോർട്ട് സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി, ആർബിഐ എന്നിവർക്ക് ഇതിനകം തന്നെ അയച്ചുകഴിഞ്ഞിട്ടുണ്ട്. നിലവിൽ അതത് ജില്ലാ സഹകരണ ബാങ്കുകൾക്ക് മൂലധന പര്യാപ്തയിൽ ഉള്ള കുറവ് സംസ്ഥാന സർക്കാർ നികത്തിയാൽ മാത്രമെ മാനദണ്ഡങ്ങളനുസരിച്ച് പ്രസ്തുത ബാങ്കുകൾക്ക് കേരള ബാങ്കിൽ ലയിക്കാർ കഴിയൂ. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയനുസരിച്ച് ഇത് സംസ്ഥാന സർക്കാറിന് വലിയ ബാധ്യത ഉണ്ടാക്കും.
ആകെയുള്ള പതിനൊന്ന് ജില്ലാ ബാങ്കുകളുടെയും ഓഡിറ്റ് റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് നബാർഡ് തങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് റിസർവ്വ് ബാങ്കിന് അയച്ചിരിക്കുന്നത്. ഇത് കേരള ബാങ്കിന്റെ ആർബിഐ അംഗീകാരത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാണ്.