ബിഎസ്‌എൻഎല്ലിന്റെ വരുമാനത്തിൽ വൻ ഇടിവ്. 2019-ലെ വരുമാനത്തിൽ 2490 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 13,421 കോടി രൂപയാണ് 2019-ലെ വരുമാനം. 2018-ൽ ഇത് 15,911 കോടിയായിരുന്നു. 15.45 ശതമാനം വരുമാന നഷ്ടമാണ് ഒരു വർഷത്തിനിടെയുണ്ടായത്. കേരള സർക്കളിലും വരുമാനത്തിൽ കുറവ് വന്നു. 1638 കോടി രൂപയായിരുന്ന കേരളത്തിലെ വരുമാനം 23.39 ശതമാനം കുറഞ്ഞ് 1255 കോടി രൂപയായി. തെലങ്കാന സർക്കിളിൽനിന്നാണ് ഏറ്റവുമധികം വരുമാനം– 2376 കോടി രൂപ.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ബിഎസ്‌എൻഎല്ലിന് 4ജി സേവനം നൽകാത്തതും ടെലികോം മേഖലയിലേക്ക് സ്വകാര്യ കമ്പനികളുടെ കടന്നുവരവുമാണ് ബിഎസ്‌എൻഎല്ലിനെ തകർത്തത്. നഷ്ടത്തിൽ നിന്ന് കരകയറാൻ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും അവയൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. വി.ആർ.എസ് എടുത്ത 78,569 ജീവനക്കാർക്ക് കുടിശ്ശിക അടുത്തൊന്നും ലഭിക്കില്ല.
2020–21ലെ കേന്ദ്രബജറ്റിൽ തുക വകയിരുത്തിയതിനാൽ ഏപ്രിൽ ഒന്നിനു ശേഷംമാത്രമേ കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമാവുകയുള്ളു. വിആർഎസ്, 4ജി സ്‌പെക്ട്രം, ജിഎസ്ടിയുമെല്ലാമായി 37,268.42 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ജീവനക്കാർക്ക് ഡിസംബർ, ജനുവരി മാസത്തെ ശമ്പളം നൽകിയിട്ടില്ല. പിഎഫിലെ അഡ്വാൻസ് പോലും പിൻവലിക്കാനാകാതെ വലയുകയാണ് ജീവനക്കാർ.