പിണറായി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയില്‍ താനടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കാളികളായത് കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദു പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനാണെന്ന് സമിതി മുന്‍ ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. ശബരിമലയില്‍ തീവ്ര ഹിന്ദുത്വ സംഘടനകൾ ആക്രമണങ്ങൾ നടത്തിയ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവോത്ഥാനമൂല്യ സംരക്ഷണ സമിതി രൂപീകരിച്ചത്. ഒരുവശത്ത്, നവോത്ഥാന ഇടങ്ങളിലെല്ലാം 'മുസ്ലീം സംഘടനകൾ നുഴഞ്ഞു കയറി' പ്രശ്‌നമുണ്ടാക്കുന്നു എന്നു പറയുമ്പോൾ തന്നെ, മറുവശത്ത്, സുഗതനെ പോലെയുള്ള സംഘപരിവാർ പ്രവർത്തകരെ കൂട്ടി 'നവോത്ഥാനമൂല്യ സംരക്ഷണ സമിതി' ഉണ്ടാക്കിയ പിണറായി സർക്കാറിന്റെ നടപടി തുടക്കത്തിൽതന്നെ വിമർശിക്കപ്പെട്ടിരുന്നു.
നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെ താൻ തകർത്തതായും ഒരു ഫേസ്ബുക്ക് പോസ്റ്റിൽ വന്ന കമന്റിന് മറുപടിയായി സുഗതൻ പറയുന്നുണ്ട്. പൌരത്വ പ്രക്ഷോഭത്തിന് ഇറങ്ങുന്ന രാഹുല്‍ ഈശ്വറിനെതിരെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് സുഗതന്റെ വിശദീകരണം. 94 സംഘടനകള്‍ ചേര്‍ന്നാണ് നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. ഇതിൽ നിന്ന് സുഗതൻ പിന്നീട് ഇറങ്ങിപ്പോയിരുന്നു.
“എന്റെ മദർ ഓർഗനൈസേഷൻ സംഘം (RSS) ആകുന്നു. ഞാൻ ബി.ജെ.പിക്കാരെയും അവരുടെ ആൾക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. മോദിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമർശിച്ചിട്ടുണ്ട്. പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമർശിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ല. അതാണ് സ്വയം സേവകർ. രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും. പ്രൊ-ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാർക്കിടയിൽ വളർത്താൻ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തിൽ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്” എന്നായിരുന്നു സുഗതന്‍റെ കമന്‍റ്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ മുൻകൈയ്യെടുത്ത് രൂപീകരിച്ചതാണ് നവോത്ഥാന സമിതി. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മ എന്ന നിലയില്‍ രൂപീകരിച്ച സമിതി വനിതാ മതില്‍ അടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ സി.പി സുഗതൻ ഉൾപ്പെടെയുള്ളവർ സമിതി വിട്ടുപോവുകയും ചെയ്തു.