ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ 'ഗണ്യമായ വർദ്ധനവ്' രേഖപ്പെടുത്തിയതായി ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയുടെ (World Wide Fund For Nature India) റിപ്പോര്‍ട്ട്. അത് ഏതെങ്കിലും പ്രത്യേക സംസ്ഥാനങ്ങളിലോ, പ്രദേശങ്ങളിലോ, വന്യജീവി സാങ്കേതങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും, ഇന്ത്യയാകെ പ്രകടമാണെന്നും ഡബ്ല്യുഡബ്ല്യുഎഫ് പറയുന്നു. ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയുടെ വന്യജീവി കടത്ത് നിരീക്ഷണ ശൃംഖലയാണ് പഠനം നടത്തിയത്.
ലോക്ക് ഡൗണ്‍ കാലയളവില്‍ സ്വകാര്യ ഉപഭോഗത്തിനും പ്രാദേശിക വ്യാപാരത്തിനും വേണ്ടി നടന്ന വേട്ടയാടല്‍ ഇരട്ടിയായി. എന്നാല്‍, ഭാവിയില്‍ വ്യാപാരം നടത്തുന്നതിനായി വന്യജീവി ഉൽപന്നങ്ങൾ സംഭരിച്ചു വെയ്ക്കുന്നതിനു തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 'ഭക്ഷണത്തിന്റെ അഭാവം കൊണ്ടല്ല, മറിച്ച് ഭക്ഷത്തോടൊപ്പം മാംസവും കഴിക്കുന്നതിനാണ് കൂടുതല്‍ പേര്‍ വേട്ടക്കിറങ്ങുന്നത്' എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയുടെ മേധാവി സാകേത് ബദോള പറഞ്ഞു.
ലോക്ക് ഡൗണിനു മുന്‍പത്തെ ആറാഴ്ചയെ അപേക്ഷിച്ച് 53 ഓളം വേട്ടയാടല്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവ അതിലും കൂടുതല്‍ ആയിരിക്കുമെന്നാണ് അനുമാനം. മാൻ, കാട്ടുപന്നി, പക്ഷികൾ എന്നിവയുള്‍പ്പടെയുള്ള ചെറിയ മൃഗങ്ങളാണ് കൂടുതലും വേട്ടയാടപ്പെടുന്നത്. കൂടാതെ, മുയലുകൾ, മുള്ളൻപന്നി, പാങ്കോലിൻ, മലയണ്ണാൻ, സിവെറ്റുകൾ, കുരങ്ങുകൾ, ചെറിയ കാട്ടുപൂച്ചകൾ തുടങ്ങിയ സസ്തനികളെ വേട്ടയാടുന്നതിലും ഗണ്യമായ വർധനയുണ്ടായതായി ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.