ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തന്‍റെ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. കമലഹാസന്‍റെ പാത പിന്തുടര്‍ന്ന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി രാഷ്‌ട്രീയ രംഗത്ത് സജീവമാകാനാണ് രജനീകാന്തിന്‍റെ നീക്കമെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ സൂചിപ്പിച്ചു. പ്രഖ്യാപനം ഏപ്രില്‍ 14-ന് ശേഷമുണ്ടാകുമെന്നാണ് സൂചന.
എന്നാല്‍ ബിജെപിയുമായി പുതിയ പാര്‍ട്ടിക്ക് അടുപ്പമുണ്ടായേക്കും. പൌരത്വ വിഷയത്തിലുള്‍പ്പെടെ രജനീകാന്ത് സ്വീകരിച്ച നിലപാടുകള്‍ ബിജെപിക്കും പ്രധാനമന്ത്രിക്കും അനുകൂലമാണെന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ നീക്കം. രജനീകാന്ത് രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ-യിലെ പ്രമുഖ നേതാക്കള്‍ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ അവര്‍ ആരൊക്കെയായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Also Read
അതേസമയം പാട്ടളി മക്കള്‍ കച്ചി രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ പോകുന്ന സഖ്യത്തില്‍ പങ്കാളിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഓഗസ്റ്റില്‍ നടത്താനാണ് ഇപ്പോഴത്തെ ധാരണ. കഴിഞ്ഞ കുറേനാളായി രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരവധി അഭ്യൂഹങ്ങള്‍ പരത്തിയിരുന്നു. അദ്ദേഹം ബിജെപി-യില്‍ ചേരുമെന്നും, അതല്ല ജയലളിതയുടെ ശൂന്യത നികത്തിക്കൊണ്ട് എ.ഐ.എ.ഡി.എം.കെ-യുടെ നേതൃത്വം ഏറ്റെടുത്തേക്കുമെന്നും പലതരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഈ അവസരത്തിലൊന്നും പിടികൊടുക്കാതിരുന്ന രജനി പക്ഷെ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന പ്രചരണം ഒരിക്കലും നിഷേധിച്ചിരുന്നില്ല.
ഇടയ്ക്കിടെ കേന്ദ്ര സര്‍ക്കാറിന് അനുകൂലമായി നടത്തിയ പ്രസ്താവനകള്‍ രജനിയുടെ ഉള്ളിലിരിപ്പെന്താണ് എന്നതിനെ സംബന്ധിച്ച് തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതെല്ലം അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് രജനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.