പഴയ, കാർബൺ സമ്പുഷ്ടമായ ഉഷ്ണമേഖലാ വനങ്ങൾ ഭയാനകമായ തോതിൽ നഷ്ടപ്പെടുന്നതായി ഗവേഷകര്‍. സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ 2019-ൽ, ഓരോ ആറ് സെക്കൻഡിലും ഒരു ഫുട്ബോൾ പിച്ചിന്റെ വലുപ്പത്തില്‍ പ്രാഥമിക വനങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.
ലോകത്തിലെ പഴയ വന നശീകരണത്തില്‍ മൂന്നിലൊന്നും ബ്രസീലിലാണ്. അതേസമയം, ഇന്തോനേഷ്യയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും പഴയ വൃക്ഷങ്ങളുടെ നഷ്ടം കുറഞ്ഞിട്ടുണ്ട്. 2019 അവസാനത്തോടെ ഉണ്ടായ കാട്ടുതീയെ തുടർന്ന് ഓസ്‌ട്രേലിയയില്‍ മൊത്തം വൃക്ഷങ്ങളുടെ നഷ്ടത്തിൽ ആറിരട്ടി വർധനവ് രേഖപ്പെടുത്തി.
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പ്രാഥമിക, ഉഷ്ണമേഖലാ മഴക്കാടുകൾ വൻതോതിൽ കാർബൺ സംഭരിക്കുന്നതിനൊപ്പം ഒറംഗുട്ടാൻ, കടുവ തുടങ്ങിയ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 11.9 ദശലക്ഷം ഹെക്ടർ (46,000 ചതുരശ്ര മൈൽ) വൃക്ഷങ്ങളും, പഴയ, പ്രാഥമിക വനമേഖലയിൽ 3.8 ദശലക്ഷം വൃക്ഷങ്ങളും നഷ്ടമായതായി പഠനം വ്യക്തമാക്കുന്നു.
ബ്രസീലിലെയും ലോകമെമ്പാടുമുള്ള വനങ്ങളുടെ ഏറ്റവും മികച്ച സംരക്ഷകര്‍ തദ്ദേശീയരായ വന വാസികളാണ്. എന്നാല്‍, കയ്യേറ്റവും ഖനനവും വ്യാപകമാവുകയും തദ്ദേശീയ സമൂഹങ്ങളെ ഇല്ലാതാക്കുകയോ നാടുകടത്തുകയോ ചെയ്യുന്നത് വര്‍ദ്ധിക്കുകയും ചെയ്തതോടെ ആധുനിക ചരിത്രത്തിലെ ഏറ്റവുംവലിയ വന നഷ്ടമാണ് നമ്മള്‍ നേരിടുന്നതെന്ന് 'ഗ്ലോബൽ ഫോറസ്റ്റ് വാച്ച്' പറയുന്നു.