തെന്നിന്ത്യൻ സൂപ്പർതാരം വിജയ്-യുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ബിജെപി നടത്തിയ പ്രതിഷേധത്തിനെതിരെ തമിഴ് സിനിമാസംഘടനകൾ. ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്ന പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ എഫ്.ഇ.എഫ്.എസ്.ഐ വ്യക്തമാക്കി. സിനിമയിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് തമിഴ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ചെന്നൈയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം നെയ് വേലിയിൽ മാസ്റ്റേഴ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്താണ് ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. നെയ്‌വേലിയിലെ ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാന്‍റിലാണ് ഷൂട്ടിംഗ് നടക്കുന്നത്. പ്രദേശത്ത് ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഷൂട്ടിംഗ് നിർത്തിവെക്കാനും ഇവർ ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോൾ വിജയ് ലൊക്കേഷനിൽ ഉണ്ടായിരുന്നു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍ത് വിട്ടതിന് പിന്നാലെയാണ് ബിജെപിക്കാരുടെ പ്രതിഷേധം. 30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷമാണ് ലൊക്കേഷനിലേക്ക് വിജയ് തിരികെ എത്തിയത്. വിജയ്-ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാേഗസ്ഥർ ചോദ്യം ചെയ്തിരുന്നു.