വാഷിംഗ്‌ടണ്‍: മരണ നിരക്കിലെ ശരാശരിയില്‍ വന്ന കുറവാണ് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കി, രാജ്യത്തെ സാമ്പത്തിക വ്യവഹാരം ശക്ത്തിപ്പെടുത്തുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിനു ശക്തി പകരുന്നത്. ഏപ്രില്‍ മാസത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് മരണനിരക്കിലെ ശരാശരിയില്‍ കുറവ് വന്നു എന്നാണു കണക്ക്. മെയ് മാസത്തില്‍ പ്രതിദിനമുള്ള മരണ നിരക്ക് 2,000 ആയിരുന്നുവെങ്കില്‍ ഏപ്രില്‍ മാസത്തില്‍ അത് 1,400 ആയി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലഭിച്ച ആത്മവിശ്വാസത്തിന്‍റെ ബലത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അടച്ചുപൂട്ടലിന് ഇളവ് നല്‍കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഇടപെട്ട് പഴയ ലോക പോലീസ് കളിക്കുള്ള സ്കോപ്പുണ്ടോ എന്ന ആരായലും പ്രസിഡന്‍റ് ട്രംപ് നടത്തുണ്ട്. ''പുരകത്തുമ്പോള്‍ വാഴവെട്ടുക'' എന്ന പഴംചൊല്ല് കണ്ടുപിടിച്ചത് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡണ്ടാണോ എന്ന് സംശയിക്കത്തക്ക നിലയിലാണ് കാര്യങ്ങളുടെ പോക്ക്.
അതേസമയം മരണസംഖ്യ കഴിഞ്ഞകാല ദുരന്തങ്ങളെയും ലോക പൊലിസ് ചമഞ്ഞ് സ്വയം വരുത്തി വെച്ച യുദ്ധങ്ങളെയും പഴങ്കഥയാക്കിക്കൊണ്ട് കുതിച്ചുയര്‍ന്നത്, ഡോണാള്‍ഡ് ട്രംപിന്‍റെ മുന്‍ഗണനകളില്‍ രാജ്യത്തെ മനുഷ്യരോ അവരുടെ ദുരിതങ്ങളോ ഇല്ലാത്തതുകൊണ്ടാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ലോകം ഇതുവരെ കണ്ടിട്ടുള്ള കര്‍ക്കശ സ്വഭാവികളായ എകാധിപതികളെപ്പോലെ വൈകാരിക ക്ഷമത ഏറ്റവും കുറഞ്ഞ ഒരാളായി ട്രംപിനെ വിലയിരുത്താം, മുഖം കൊണ്ടും മണ്ടത്തരങ്ങള്‍ കൊണ്ടും പെട്ടെന്ന് അങ്ങനെ തോന്നിപ്പിച്ചില്ലെങ്കിലും. രാജ്യത്തെ പ്രശ്നങ്ങള്‍ ഇത്രയധികം വഷളാക്കിയത് കോര്‍പ്പറേറ്റുകളുടെ ഇംഗിതത്തിനു തുള്ളുന്ന ട്രംപിന്‍റെ തലതിരിഞ്ഞ നയങ്ങളാണെന്ന ആക്ഷേപത്തിന് അമേരിക്കയില്‍ ശക്ത്തി കൂടുകയാണ്. നോം ചോംസ്കി അടക്കമുള്ള അന്താരാഷ്ട്ര പ്രശസ്തിയുള്ള ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും പ്രമുഖ മാധ്യമങ്ങളും ഇതിനകം പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു.
രാജ്യത്ത് കൊവിഡ് -19 രോഗികള്‍ 17.5 ലക്ഷം കവിഞ്ഞു. ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആഴ്ചയില്‍ രോഗികളുടെ എണ്ണം അഭൂതപൂര്‍വമായി കൂടുകയാണ്. മരണസംഖ്യ 1981 ലെ എയിഡ്സ്, 1957 -58 കാലത്തെ ജ്വരം, വിയറ്റ്നാം, കൊറിയന്‍ യുദ്ധങ്ങള്‍, ഇറാഖ് യുദ്ധം എന്നിവയെ പഴങ്കഥയാക്കി വെറും മൂന്നു മാസംകൊണ്ടാണ് ഒരുലക്ഷത്തെ മറികടന്നത്. ഈ ദുരന്തത്തിനിടയില്‍ ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മദ്ധ്യസ്ഥത വഹിക്കാനും , ഹോങ്കോങ്ങ് വിഷയത്തില്‍ കൈകടത്താനുമുള്ള അപഹാസ്യമായ ട്രംപിന്‍റെ ആവേശത്തിനെതിരെ അമേരിക്കയില്‍ രോഷം പുകയുകയാണ്. ദുരന്തപര്യവസായിയായ ആ കഥാ ചിത്രത്തിലെ വീണാവായനക്കാരനായ ചക്രവര്‍ത്തി കാലാന്തരത്തില്‍ നടന്നുകൊണ്ടേയിരിക്കുന്ന ഒരു റിലേ ഓട്ടമത്സരത്തില്‍ മറ്റൊരാള്‍ക്ക് ബാറ്റണ്‍ കൈമാറിയ കേവലം ഒരാള്‍ മാത്രമായിരുന്നുവെന്ന് അമേരിക്കയിലെയും ബ്രസീലിലേയും ജനങ്ങള്‍ മാത്രമല്ല, ലോകത്ത് ദുരിതമനുഭവിക്കുന്നവരാകെ എന്തോ അര്‍ത്ഥത്തില്‍ തിരിച്ചറിയുന്നുണ്ടാവണം.