യാത്രക്കാരുടെ കുറവുമൂലം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്നു. ഇന്നലെ എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ കൊച്ചി - കോഴിക്കോട് സര്‍വ്വീസുകള്‍ റദ്ദാക്കി. ഇന്നത്തെ തിരുവനന്തപുരം - കോഴിക്കോട്, കോഴിക്കോട് - തിരുവനന്തപുരം സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിന്നും തിരുവനന്തപുരത്തേക്കും മുംബൈയിലേക്കും വിമാനം പറന്നത് ഒരു യാത്രക്കാരന്‍ പോലും ഇല്ലാതെയാണ്.
ലോക്‌ഡൗണിനെത്തുടർന്ന് നിർത്തിയിരുന്ന ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചത്. ഹൈദ്രാബാദ്, ബെംഗളുരു, പൂനെ, ഡൽഹി, ചെന്നൈ, മുംബൈ സെക്ടറുകളിലേയ്ക്ക് സർവീസ് നടത്തി യെങ്കിലും ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുള്ളത് കമ്പനികള്‍ക്ക് വലിയ ബാധ്യതയായേക്കും.
അതേസമയം, പൂർണമായും സാമൂഹിക അകലം പാലിച്ചും പൂർണമായും യന്ത്രവൽകൃത സംവിധാനങ്ങളിലൂടെയും ആണ് വിമാനത്താവളത്തിന്റെ പ്രവർത്തനം. യാത്രാ രേഖകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കിയിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർക്ക് ഇവയും സ്പർശിക്കേണ്ട ആവശ്യമില്ല. ബാഗുകൾ അണുവിമുക്തമാക്കുന്നതിന് പ്രത്യേക സംവിധാനവും യാത്രക്കാരുടെ പാദരക്ഷകൾ അണുവിമുക്തമാക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്ത ഡോർമാറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.