തൊഴിലില്ലായ്മ വിലക്കയറ്റവും സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ സാഹചര്യത്തിലാണ് ധനമന്ത്രി തോമസ് ഐസക് പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചും, പ്രവാസി ക്ഷേമത്തിനുള്ള അടങ്കൽ 90 കോടി രൂപയാക്കിയും, ലൈഫ് മിഷൻ വഴി ഒരു ലക്ഷം പുതിയ ഭവനങ്ങൾ നിർമിക്കുമെന്നു പ്രഖ്യാപിച്ചും ജനക്ഷേമ ബജറ്റെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
3000 ചതുരശ്ര അടി വിസ്തീർണം വരെയുള്ള കെട്ടിടങ്ങൾക്ക് ആഢംബര നികുതിയില്ല. എന്നാല്‍, താമസത്തിനുള്ള കെട്ടിടത്തിന്‍റെ വാർഷിക ആഡംബര നികുതി സർക്കാർ വർധിപ്പിച്ചു. 10,000 ചതുരശ്ര അടിക്ക് മുകളിൽ 12,500 രൂപ ആഢംബര നികുതി നൽകണം. അഞ്ച് വർഷത്തേക്കോ അതിൽ കൂടുതൽ കാലത്തേക്കോ ആഢംബര നികുതി ഒറ്റത്തവണയായി അടച്ചാൽ ആകെ നികുതിയിൽ 20 ശതമാനം ഇളവ് അനുവദിക്കും.
തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിലിൽ റെയിൽപാത മാത്രമല്ല ഉണ്ടാവുക. റെയിൽപാതയ്ക്ക് ഒപ്പം സർവീസ് റോഡും ഉണ്ടാകും. 10 സ്റ്റേഷനുകളും 28 ഫീഡർ സ്റ്റേഷനുകളും ഈ സംവിധാനത്തിന്റെ ഭാഗമാകും. ടിക്കറ്റ് വരുമാനത്തിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതര വരുമാനവും ഉണ്ടാകും. ജപ്പാൻ വികസന ഏജൻസി അടക്കം ചുരുങ്ങിയ പലിശയക്ക് വായ്പ നൽകും. 50 വർഷത്തെ തിരിച്ചടവ് കാലാവധി വരുന്ന വായ്പയ്ക്കാണ് ശ്രമിക്കുന്നത്.
പുതുതായി വാങ്ങുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ അഞ്ചുവർഷം നികുതിയില്ല. 1450 രൂപയ്ക്കു നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് യാത്ര സാധ്യമാകുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ, 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ എന്നിവാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ. 2020 മുതൽ സിഎഫ്എൽ ബൾബുകൾക്ക് നിരോധനം ഏർപ്പെടുത്തും.