നാളുകളുണ്ട്,
പെരുന്നാളുകളത്രേ
പെരുമയുള്ള നാളുകൾ!
അവ
കാലത്തെ
കൊണ്ടുപോകും,
വെറുംനാളുകളത്രയും
പെരുന്നാളുകളാകുന്ന
നിറഞ്ഞ കാലത്തേയ്ക്ക്.
പെരുന്നാളിന്റെ
പെരുംപൊരുൾ
വചനം പറയുന്നു:
“വിരുന്നിന്റെ കാലത്തും
നമുക്കു വിശന്നിരിക്കാനാകും
മനുഷ്യരുടെ മക്കളായി;
“നേടലിന്റെ കാലത്തും
നമുക്കു കൊടുക്കാനാകും
മണ്ണിന്റെ മക്കളായി;
“ഭോഗത്തിന്റെ കാലത്തും
നമുക്കു ത്യജിക്കാനാകും
ത്യാഗത്തിന്റെ മക്കളായി;
“അസത്യത്തിന്റെ കാലത്തും
നമുക്കു ജീവിക്കാനാകും
സത്യത്തിന്റെ മക്കളായി;
“അനീതിയുടെ കാലത്തും
നമുക്കു നടക്കാനാകും
നീതിയുടെ മക്കളായി;
“അന്യതയുടെ കാലത്തും
നമുക്കു ചേരാനാകും
കരുതലിന്റെ മക്കളായി;
“ശൂന്യതയുടെ കാലത്തും
നമുക്കു പ്രാർത്ഥിക്കാനാകും
ദൈവത്തിന്റെ മക്കളായി!”
വെറും നാളുകൾ
നമ്മെ
വിഴുങ്ങാതിരിക്കട്ടെ;
പെരുന്നാളുകൾ
നമ്മെ
നയിക്കുമാറാകട്ടെ!