സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂടിയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 7.3 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി. രാജ്യത്തിന്റെ വളർച്ചാ നിരക്ക് കൂപ്പുകുത്തുമ്പോഴാണ് സംസ്ഥാനം ഇതിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. വ്യവസായമേഖലയാണ് വളർച്ചാ നിരക്കിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. 8.8 ശതമാനമാണ് ഈ മേഖലയിലെ വളർച്ചാ നിരക്ക്. ചെറുകിട വ്യവസായ മേഖലയും നേട്ടമുണ്ടാക്കി. ആഭ്യന്തരവരുമാനത്തിൽ വ്യവസായ മേഖലയുടെ വിഹിതം 13.2 ശതമാനമായി. നേരത്തെ ഇത് 9.8 ശതമാനമായിരുന്നു.
ഈ കണക്കുകൾ മാറ്റി നിർത്തിയാൽ അത്ര ശുഭകരമല്ല കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാർഷിക വളർച്ചാ നിരക്ക് 1.7 ൽ നിന്ന് മൈനസ് 0.5 ലേക്ക് കൂപ്പുകുത്തി. പ്രളയവും നാണ്യവിളത്തകര്‍ച്ചയുമാണ് കാർഷികമേഖലക്ക് തിരിച്ചടിയായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നെൽകൃഷി 1.7 ലക്ഷം ഹെക്ടറിൽ നിന്ന് 2.03 ഹെക്ടറായി വർദ്ധിച്ചു. അതേസമയം കന്നുകാലികളുടെ എണ്ണത്തിലും കുറവുണ്ടായി. ഐടി മേഖലയിലും സംസ്ഥാനം നേട്ടമുണ്ടാക്കി. ഇന്റർനെറ്റ് ലഭ്യതാനിരക്ക് 54 ശതമാനമായി വർദ്ധിച്ചു. വിനോദസഞ്ചാരമേഖലയിലും 2019-ൽ സംസ്ഥാനം നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം കേരളത്തിന്റെ പൊതുകടത്തിൽ വൻവർദ്ധനയുണ്ടായി. 235631 കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടം. 2018 ലേക്കാൾ 11 ശതമാനം കൂടുതലാണ് ഇത്. കേരളത്തിലെ ശരാശരി പൗരന്റെ വരുമാനം ദേശീയ ശരാശരിയെക്കാൾ ഏതാണ്ട് 60 ശതാനം ഉയർന്നെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 'പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളസമ്പത്ഘടനയുടെ കരുത്താണ് ഇത് സൂചിപ്പിക്കുന്നത്', ഇത് സർക്കാറിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും ധനമനമന്ത്രി പറഞ്ഞു.