കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. ഇന്ന് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്ക് വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്കു പോവുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് അനുമതിയുള്ളത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാനും അനുമതിയുണ്ട്.
വിവാഹങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ പാടില്ല. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടു മുതൽ രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും. മാലിന്യനിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട ഉത്പാദന, സംസ്‌കരണ ശാലകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ റേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഈ ഞായറാഴ്ചയും തുടരും. പുലർച്ചെ അഞ്ചുമുതൽ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇവിടെ അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ പോലീസ് നല്‍കുന്ന പാസ് വേണം. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി.