ഹോങ്കോങ്ങിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്നും, ചൈനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭരണാധികാരി രാജിവെയ്ക്കണമെന്നുമാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. നിരവധി ഷോപ്പിംഗ് സെന്ററുകളിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. കൊറോണ ഭീഷണിയെ തുടര്‍ന്ന് സമരങ്ങള്‍ക്ക് ഹോങ്കോങ്ങിൽ ശമനമുണ്ടായിരുന്നു.
ബ്രിട്ടന്‍റെ ഈ മുന്‍കോളനിയുടെ മേല്‍ 22 വര്‍ഷമായി പരമാധികാരം വഹിക്കുന്ന ചൈനയ്ക്കെതിരെയാണ് പ്രക്ഷോഭം. 'കുടവിപ്ളവം' എന്ന പേരില്‍ അറിയപ്പെട്ട 2014-ലെ പ്രക്ഷോഭം 79 ദിവസംവരെ നീണ്ടു നിന്നിരുന്നു. 'അപകടകാരികളായ കുറ്റവാളികളെ' ചൈനയ്ക്ക് കൈമാറാനുള്ള ബില്ല് ഹോങ്കോങ് ഭരണാധികാരി കാരി ലാം കൊണ്ടുവന്നതോടെയാണ് കഴിഞ്ഞ വര്‍ഷം പ്രക്ഷോഭം വീണ്ടും ആരംഭിച്ചത്. പലപ്പോഴും അക്രമങ്ങളിലേക്ക് വഴിമാറിയ വൻ പ്രക്ഷോഭങ്ങൾക്കൊടുവില്‍ വിവാദബില്ല് പിൻവലിക്കാൻ കാരി ലാം തയ്യാറായി.
എന്നിട്ടും പ്രക്ഷോഭം അവസാനിച്ചില്ല. അത് പിന്നീട് സ്വതന്ത്രരാജ്യത്തിന് വേണ്ടിയുള്ള മുറവിളിയായി മാറി. ഹോങ്കോങ് ഫലപ്രദമായി കൊവിഡിനെ തരണം ചെയ്ത് തുടങ്ങിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി പല ഭാഗങ്ങളില്‍ നിന്നും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടി മുളയ്ക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം കുറഞ്ഞത് എട്ട് ഷോപ്പിംഗ് സെന്ററുകളിലെങ്കിലും ഫ്ലാഷ് മോബ് പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ എട്ടിലധികം പേർ പരസ്യമായി ഒത്തുകൂടുന്നതിന് നിരോധനമുള്ളതിനാല്‍ നിരവധി പേര്‍ക്കെതിരെ 2,000 ഹോങ്കോംങ് ഡോളർ പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്.