പ്രവാസിക്ഷേമ പദ്ധതികൾക്കു പകരം പ്രവാസികളിൽ ആശങ്കയുളവാക്കുന്ന പദ്ധതികളാണ് കേന്ദ്രബജറ്റിൽ ഏറെയുമെന്ന് ആക്ഷേപം. പ്രവാസികളെന്ന നിർവചനത്തിൽ ഉൾപ്പെടാനുള്ള കാലാവധിയിൽ മാറ്റം വരുത്തിയത് ഗൾഫ് മലയാളികളടക്കമുള്ളവർക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം, നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിൽ വിശദീകരണം നൽകിയെങ്കിലും പ്രവാസികൾക്കിടയിൽ ആശങ്ക ഒഴിവായിട്ടില്ല. പ്രവാസി ഇന്ത്യക്കാര്‍ വിദേശത്ത് സമ്പാദിക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ ഒരു നിര്‍ദേശവുമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര ധനമന്ത്രി പറഞ്ഞത് പ്രകാരം പ്രവാസി ഇന്ത്യക്കാരന്‍ ഇന്ത്യയിലുള്ള വീട് വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുകയാണെങ്കില്‍ അതിനു നികുതി നല്‍കണം. പ്രവാസിയെന്ന കാരണംകൊണ്ട് ഇന്ത്യയില്‍നിന്നുള്ള ഈ വരുമാനത്തിനു ഇവിടെയും താമസിക്കുന്ന രാജ്യത്തും നികുതി നല്‍കാതിരിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇന്ത്യയിലുള്ള ബിസിനസില്‍നിന്നോ വീട്ടുവാടകയില്‍നിന്നോ ലഭിക്കുന്ന വരുമാനത്തിനു മാത്രമാണ് നികുതി.
നിലവില്‍, 182-ല്‍ കൂടുതല്‍ ദിവസം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരേയോ, ഇന്ത്യയില്‍ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിര്‍ദേശം. സാധാരണ ഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയില്‍ നികുതിയ്ക്ക് വിധേയമാണ്. എന്നാല്‍ സ്ഥിരവാസി അല്ലാത്ത ഒരാള്‍ക്ക് ഇതില്‍ ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാവുക. അത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നാണ് പരാതി. പ്രവാസിക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാതെ പ്രവാസികളെ ആശങ്കയിലാക്കുന്നതായിരുന്നു കേന്ദ്രസർക്കാരിൻറെ ബജറ്റ് പ്രഖ്യാപനം.