കൊറോണ വൈറസ് മഹാമാരിയായി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ബഹുഭൂരിപക്ഷം രാജ്യങ്ങളും പൂർണ്ണമായോ ഭാഗികമായോ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അത് ദൈർഘ്യമേറിയതും കർശനവുമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍ അവരുടെ വീടുകളിൽ മാത്രം ഒതുങ്ങുകയും ഓഫീസുകളും ബിസിനസുകളും അടച്ചുപൂട്ടുകയും സമ്പദ്‌വ്യവസ്ഥകൾ തകർച്ചയുടെ വക്കിലെത്തുകയും ചെയ്യുമ്പോൾ, ചില രാജ്യങ്ങൾ മാത്രം ഒരു മാറ്റവും കൊണ്ടുവരാതെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജോൺസ് ഹോപ്കിൻസ് കൊറോണ വൈറസ് റിസോഴ്‌സ് സെന്ററിന്റെ കണക്കനുസരിച്ച് 187 രാജ്യങ്ങളിൽ / പ്രദേശങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും, എല്ലാം പഴയപോലെ നടക്കുന്ന രാജ്യങ്ങള്‍ ഇവയാണ്:
സ്വീഡൻ
ലോക്ക്ഡൗൺ ഏർപ്പെടുത്താത്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായ രാജ്യങ്ങളിലൊന്നാണ് സ്വീഡൻ. ഒരു കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 21,000 കേസുകളും 2,400 ലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക സ്കൂളുകളും ബിസിനസ്സുകളും ഇപ്പോഴും രാജ്യത്ത് തുറന്നിരിക്കുന്നു. അവിടെ, സാമൂഹ്യ അകലം പാലിക്കാനും പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കാനും അനിവാര്യമല്ലാത്ത യാത്രകൾ നടത്താതിരിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത് പ്രായമായ ആളുകൾക്ക് മാത്രമാണ്.
ദക്ഷിണ കൊറിയ
രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. എന്നാൽ, ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെതന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയ അപൂര്‍വ്വ രാജ്യമെന്ന നേട്ടവും അവര്‍ക്കുമാത്രം അര്‍ഹതപ്പെട്ടതാണ്. വേഗത്തിലുള്ള പരിശോധനയും, കോൺടാക്റ്റ് ട്രെയ്‌സിംഗും, പെട്ടന്നുതന്നെ ഐസൊലേഷനില്‍ ആക്കാനുള്ള സംവിധാനവുമാണ് അവരുടെ പ്രത്യേകത. ഇപ്പോഴും പതിനായിരത്തിലധികം രോഗികള്‍ ഉണ്ട്. 247 പേരാണ് ഇതുവരെ മരണപ്പെട്ടത്.
തുർക്ക്മെനിസ്ഥാൻ
ഇതുവരെ കൊവിഡ് ചെയ്യപ്പെട്ടിട്ടില്ലാത്ത ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് തുർക്ക്മെനിസ്ഥാൻ. ബീജിംഗ്, ബാങ്കോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും പിന്നീട് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കുക മാത്രമാണ് അവര്‍ ചെയ്തത്. വലിയ നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം ചെക്ക്‌പോസ്റ്റുകളുണ്ട്. യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.
താജിക്കിസ്ഥാൻ
ഏപ്രിൽ 30 നാണ് താജിക്കിസ്ഥാനിലെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏപ്രിൽ 25 മുതൽ സ്കൂളുകൾ അടച്ചുപൂട്ടുകയും ആഭ്യന്തര ഫുട്ബോൾ ലീഗ് ഏപ്രിൽ 26 ന് നിർത്തിവയ്ക്കുകയും ചെയ്തു എന്നതൊഴിച്ചാല്‍ കാര്യമായ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്താത്ത രാജ്യമാണത്.