കോട്ടയം: കാഞ്ഞിരപ്പളളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവനും കോളേജ് മാനേജ്‌മെന്റുമായും വിദ്യാര്‍ത്ഥി പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചില്ലെന്നും ചര്‍ച്ചയില്‍ തൃപ്തരല്ലെങ്കിലും താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
'സംഭവത്തില്‍ ബന്ധമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുക്കാനാവില്ല. എന്നാല്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസും കോളേജും ബാധ്യസ്ഥരാണ്. ചീഫ് വാര്‍ഡനായ സിസ്റ്റര്‍ മായയെ മാറ്റി തല്‍ക്കാലം ചുമതല മറ്റൊരാള്‍ക്ക് നല്‍കണമെന്ന കുട്ടികളുടെ ആവശ്യം മേലധികാരികളുമായി സംസാരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. കോളേജിലെ കൗണ്‍സലിംഗ് സിസ്റ്റം ശക്തിപ്പെടുത്തണമെന്ന് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്'- മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിനെയാണ് ജൂണ്‍ രണ്ടിന് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജ് ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിന് അധ്യാപകര്‍ ശ്രദ്ധയുടെ ഫോണ്‍ പിടിച്ചുവെച്ചിരുന്നു.വീട്ടുകാരെ വിളിച്ച് കൊണ്ടുവരണം എന്നായിരുന്നു മാനേജ്‌മെന്റിന്റെ നിര്‍ദേശം. പരീക്ഷയില്‍ പരാജയപ്പെട്ട വിവരം വീട്ടില്‍ അറിയിക്കുമെന്നും അധ്യാപകര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ശ്രദ്ധയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.