ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. മണിപ്പൂരില്‍ നിരോധനാജ്ഞ ജൂണ്‍ 10വരെ നീട്ടിയതായി സംസ്ഥാന ഹോം കമ്മീഷണര്‍ എച്ച് ഗ്യാന്‍ പ്രകാശ് അറിയിച്ചു. ഇതിനിടെ, മേയ് മൂന്നു മുതൽ മണിപ്പൂരിൽ തുടരുന്ന ഇൻറർനെറ്റ് നിരോധനം പുനസ്ഥാപിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം, സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഗോത്രവിഭാഗങ്ങള്‍ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി വരികയാണ്. കുകി, സോമി, ഹമര്‍, മിസോസ് തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്.
മണിപ്പൂരില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധം സമാധാനപരമാണെങ്കിലും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ തടഞ്ഞു. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. തങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥ പരിഗണിച്ച് പട്ടിക വർഗ്ഗ പദവി വേണമെന്ന് മെയ്തി വിഭാഗക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നതുവരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും അതിനുശേഷമാണ് പദവി നഷ്ടമായതെന്നുമാണ് മെയ്തി വിഭാഗക്കാരുടെ വാദം.
എന്നാൽ ഇതിനെ നാഗ, കുക്കി വിഭാഗങ്ങൾ എതിർക്കുകയാണ്. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടികവർഗ പദവി നല്‍കുമ്പോള്‍ തങ്ങളുടെ ജോലി സാധ്യതയടക്കം കുറയുമെന്നാണ് നാഗ, കുക്കി വിഭാഗങ്ങൾ ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. കലാപത്തിലേക്ക് കാര്യങ്ങൾ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കർമ്മസേനയേയും നിയോഗിച്ചിരിക്കുകയാണ്.